മിസോറം ലോട്ടറി എത്തിച്ച നാലുപേര്‍ പാലക്കാട്ട് പൊലീസ് കസ്റ്റഡിയില്‍. അഞ്ചുകോടിയിലേറെ ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. കഞ്ചിക്കോട്ടെ ഗോഡൗണില്‍ നിന്നാണ് ടിക്കറ്റുകള്‍ പിടിച്ചത്.വന്‍തോതില്‍ ടിക്കറ്റുകള്‍ േശഖരിച്ചത് മനോരമ ന്യൂസ് പുറത്ത് വിട്ടിരുന്നു.
സംസ്ഥാനത്ത് വിൽപനയ്ക്കെത്തിച്ച ഇതര സംസ്ഥാന ലോട്ടറികൾ സൂക്ഷിച്ച ഗോഡൗണിലും താൽകാലിക ഓഫിസിലും പൊലീസിന്റെ മിന്നൽ പരിശോധന. കസബ സിഐ ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വാടകകെട്ടിടത്തിലും ഗോഡൗണിലും പരിശോധന നടത്തിയത്. ഇതര സംസ്ഥാന ലോട്ടറികൾ സംസ്ഥാനത്തെത്തിച്ചെന്ന മനോരമ ന്യൂസിന്റെ വാർത്തയെ തുടർന്നാണ് നടപടി. ഇവിടെ ചാക്കുകളിലായാണ് ലോട്ടറിക്കെട്ടുകൾ സൂക്ഷിച്ചിരുന്നത്. ഇവയുടെ മുഴുവൻ രേഖകളും പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രേഖകളിൽ കൃത്രിമം കണ്ടെത്തിയാൽ മാത്രമേ നടപടിയുണ്ടാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചരക്കുസേവന നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനവ്യാപകമായി ലോട്ടറി വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. അനധികൃതമായി ഇതരസംസ്ഥാന ലോട്ടറികള്‍ സൂക്ഷിച്ചിട്ടുണ്ടോ, വില്‍പന നടത്തുന്നുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിക്കും.
അതേസമയം ലോട്ടറി വില്‍പനയ്ക്ക് കേരളത്തോട് അനുമതി ചോദിച്ചിരുന്നെന്ന മിസോറം സര്‍ക്കാരിന്റെ വാദം തള്ളി ധനമന്ത്രി തോമസ് ഐസക്. അനുമതി തേടിയുള്ള കത്ത് കിട്ടിയിട്ടില്ല. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തിയതിന് സമാനമായ ചട്ടലംഘനാണ് നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.