തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച മൂന്നുപേര്‍ പൊലീസ് പിടിയിലായി. പ്രത്യേക അന്വേഷണസംഘം ഇവരെരഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീട്ടിലേക്ക് അക്രമികളെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. നാലു ബൈക്കുകളിലായി എട്ടുപേരാണ് സ്ഥലത്ത് എത്തിയത്. തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ തുടരുന്നതിനിടെ കഴിഞ്ഞ രാത്രി സിപിഎം കാട്ടാക്കട ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ടോമി ആന്‍റണിയുടെ വീട്ടിലേക്ക് കല്ലേറുണ്ടായി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘർഷത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ഇന്നലെ അറസ്റ്റിലായ പത്ത് സി.പി.എം-ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. മൂന്നുദിവസത്തെ നിരോധനാജ്ഞ തലസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ രാത്രി സിപിഎം കാട്ടാക്കട ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ടോമി ആന്‍റണിയുടെ വീട്ടിലേക്ക് കല്ലേറുണ്ടായി. രാത്രി പതിനൊന്നരയോടെ ബൈക്കിലെത്തിയ സംഘം തുടർച്ചയായി കല്ലെറിയുകയായിരുന്നു. ജനൽ ചില്ലുകളും ലൈറ്റും തകർന്നു. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഇതൊഴിച്ചുനിർത്തിയാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർവകക്ഷിയോഗം വിളിക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.