ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി സംസ്ഥാനസർക്കാർ വിജ്ഞാപനമിറക്കി. വിൽപനയ്ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം പറയുന്നു. വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. മിസോറാം ലോട്ടറി സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ധനവകുപ്പിന്റെ നടപടി.
കേരളസംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതരസംസ്ഥാനലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ജി.എസ്.ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതരസംസ്ഥാന ലോട്ടറികൾ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നിട്ടും ഇതരസംസ്ഥാനലോട്ടറി വിൽപനയ്ക്കെത്തിയതോടെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. ലോട്ടറികൾക്ക് ഇൻഫർമേഷൻ റിട്ടേൺ നൽകണമെന്ന് വിജ്ഞാപനം പറയുന്നു. ടിക്കറ്റുകളുടെ എണ്ണം, സീരിയൽ നമ്പർ എന്നിവ അതതുമേഖലയിലെ ഡപ്യൂട്ടി ടാക്സ് കമ്മീഷണർക്കുമുന്നിൽ ഹാജരാക്കണം. വിപണിയിലേക്ക് പോകുന്നതിന് മുമ്പ് ഇതിന്റെ നേരിട്ടുള്ള പരിശോധന നടത്തും. കേന്ദ്ര ലോട്ടറി നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചാണോ വിൽപന എന്ന് വ്യക്തമാക്കുന്ന രേഖകളും നൽകണം. വിൽപനയ്ക്കുശേഷം ബാക്കിവരുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിന് 48 മണിക്കൂറിനുശേഷം ഡപ്യൂട്ടി കമ്മീഷണർക്കുമുന്നിൽ ഹാജരാക്കണം. ലോട്ടറി വിറ്റില്ലെന്നു പറഞ്ഞ് നികുതി വെട്ടിക്കുന്നത് ഇതോടെ ഒഴിവാക്കാനാകുമെന്ന് ധനവകുപ്പ് കണക്കുകൂട്ടുന്നു. ജി.എസ്.ടി പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ധനവകുപ്പ് ഇങ്ങനെയൊരു വിജ്ഞാപനമിറക്കിയിരിക്കുന്നത്. ജി.എസ്.ടി വന്നതോടെ അന്തർസംസ്ഥാനലോട്ടറി വിൽപന തടയാനാകാത്ത സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം. ഇതുവഴി സമ്മാനം നൽകാതിരിക്കലും വിൽപനസംബന്ധിച്ച വ്യാജ കണക്കുകൾ നൽകുന്നതും ഒഴിവാക്കാനാകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.