സംസ്ഥാനത്ത് വില്‍പന വിപുലമാക്കാന്‍ ലക്ഷ്യമിട്ട് ഇതരസംസ്ഥാന ലോട്ടറികള്‍. വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനാണ് ഇതരസംസ്ഥാന ലോട്ടറിക്ക് പിന്നിലെന്നാണ് സൂചന. പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ച ലോഡ് കണക്കിന് ലോട്ടറി ടിക്കറ്റിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. സര്‍ക്കാരിനെ അറിയിക്കാതെ മിസോറം ലോട്ടറി എത്തിച്ച ടീസ്റ്റ ഡിസ്്ട്രിബ്യൂട്ടേഴ്സിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടിസ് നല്‍കി.
ഇന്നും ഇന്നലേയുമായി ലോഡ് കണക്കിന് ലോട്ടറി ടിക്കറ്റാണ് ഇക്കാണുന്ന ഗോഡൗണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളെത്തുബോൾ 1336 ചാക്ക് ലോട്ടറി ഗോഡൗണിനുളളിൽ സൂക്ഷിച്ചിട്ടുണ്ട്. സ്വകാര്യകമ്പനിയുടെ കുരുടിക്കാട്ടെ കെട്ടിടം വാടകക്കെടുത്താണ് ലോട്ടറി സൂക്ഷിക്കുന്നത്. താൽക്കാലികമായി കേരളത്തിലെ ഒാഫീസ് പ്രവർത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്. നേരത്തെ ജനകീയ പ്രതിഷേധങ്ങൾക്കിടെ അഗ്നിക്കിരയായ പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട്ടിലെ കെട്ടിടത്തിലേക്കും വരും ദിവസങ്ങളിൽ ലോട്ടറി ലോഡുകൾ എത്തുമെന്നാണ് സൂചന. ആദ്യഘട്ടമായി ഈ കേന്ദ്രത്തിൽ നിന്നും കേരളത്തില്‍ ലോട്ടറി വിൽക്കാൻ 35 ഏജൻസികളുമായി ധാരണയായിട്ടുണ്ട്. ഇവയിൽ പലരും കേരള സംസ്ഥാന ലോട്ടറിയുടെ അംഗീകൃത വിതരണക്കാരാണ്.