തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് അവഗണിച്ചതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ അക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ റിപ്പോർട്ട് കിട്ടിയില്ലെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം.
ബി.ജെ. പി ഓഫീസിന് നേരെ ആക്രമണമുണ്ടായത് പുലർച്ചെ ഒന്നരക്കും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടാക്രമിക്കപ്പെട്ടത് പുലർച്ചെ മൂന്നരക്കുമാണ്. എന്നാല്‍ രാത്രി 9 മണിക്ക് തന്നെ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നൂവെന്നാണ് ഇന്റലിജന്‍സ് മേധാവി പറയുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്നാണ് ഡി.ജി.പിയുടെ വാദം.
ആക്രമമുണ്ടാകുമ്പോൾ ബി.ജെ.പി ഓഫീസില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് പതിവായുള്ള നാല് പൊലീസുകാര്‍ മാത്രമാണ്. ബിനീഷ് കോടിയേരിയുടെ വീട്ടിലും അക്രമണമുണ്ടായ മറ്റിടങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നില്ല. കണ്ണൂരിലടക്കം വടക്കന്‍ ജില്ലകളില്‍ തുടര്‍സംഘര്‍ഷ സാധ്യതയെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.