നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മൃതദേഹം കണ്ടെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നു എന്ന് റിപ്പോർട്ട് പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് പ്രശ്നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
ഏഴുവർഷം മുമ്പ് നടന്ന ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഔദ്യോഗികരേഖകളിലുള്ളത്. മൃതദേഹം കണ്ടപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ല എന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. അത്മഹത്യചെയ്യാൻ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന മൂർച്ചയുള്ള ബ്ലേഡ് മാത്രമാണ് കിട്ടിയതെന്ന് പ്രോപ്പർട്ടി ലിസ്റ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറപ്രവർത്തകനായ വിനോദ് കുമാറിന്റെ മൊഴി ഇതിനോട് ചേർത്തുവായിക്കണം. 2010 മെയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങിൽ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല. ശ്രീനാഥ് ഹോട്ടലിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാക്കിയതായി പറഞ്ഞു കേട്ടിരുന്നു.
പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങിൽ പങ്കെടുപ്പിക്കാത്തതിനാലും സിനിമയിൽ നിന്ന് നീക്കം ചെയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വിനോദ്കുമാറിന്റെ മൊഴി. ശ്രീനാഥ് ഹോട്ടലിൽ ആരുമായാണ് പ്രശ്നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്നം, അതാണോ സിനിമയിൽ നിന്ന് നീക്കാനുള്ള കാരണം, ശ്രീനാഥിന്റെ ഫോണും പഴ്സുമെല്ലാം എവിടെപോയി ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ എണ്ണവും കൂടുകയാണ്. മരണം ആത്മഹത്യയെന്ന പൊലീസിന്റെ കണ്ടെത്തൽ സമ്മതിച്ചാൽ പോലും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത് നീതിനിഷേധമായി തുടരും.