കോവളം കൊട്ടാരം സംബന്ധിച്ച് റവന്യൂ വകുപ്പ് സിവിൽകേസ് ഉടൻ ഫയൽ ചെയ്യും. കോവളം കൊട്ടാരവും അനുബന്ധമായ 4.13 ഹെക്ടർഭൂമിയും സർക്കാരിന്റേതാണ് എന്ന വാദമാണ് കോടതിയിൽ ഉന്നയിക്കുക. ഇതിന് തെളിവായി 1970 മുതലുള്ള രേഖകൾ റവന്യൂ വകുപ്പ് കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം ജില്ലാ കോടതിയിൽ സിവിൽകേസ് ഫയൽചെയ്യാനാണ് റവന്യൂ വകുപ്പ് ഉടൻ നടപടി സ്വീകരിക്കുക. കോവളം കൊട്ടാരവും അനുബന്ധഭൂമിയും പൂർണ്ണമായും കേരള സർക്കാരിന്റേതാണെന്ന് തെളിയിക്കുന്ന 1970 ലെ സർക്കാർ ഉത്തരവാണിത്. 1970 ജൂലൈ 13 ന് പുറപ്പെടുവിച്ച GO MS 242/70/PD അനുവസരിച്ച് കൊട്ടാരവും 43 ഏക്കര്‍ ഭൂമിയും ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് കേന്ദ്ര ടൂറിസം വകുപ്പിന് അനുവാദം നല്‍കുന്നു എന്നാണ് പറയുന്നത്. ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന് കൈമാറിയിരുന്നില്ല. ഉപയോഗത്തിനായി നല്‍കുന്നതിന്‍റെ വ്യവസ്ഥകള്‍ പിന്നീട് തീരുമാനിക്കാം എന്നും ഈ ഉത്തരവ് പറയുന്നുണ്ട്. എന്നാൽ വ്യവസ്ഥകൾ പീന്നീടൊരിക്കലും വ്യക്തമാക്കപ്പെട്ടുമില്ല. സ്്പെഷൽസെക്രട്ടറി ജി.ഭാസ്ക്കരൻനായർ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, കൊട്ടാരം കേരള സർക്കാരിന്റേതാണ് എന്നാണ് ഉന്നയിക്കപ്പെടുന്ന വാദം. ഈ ഉത്തരവ് പൂഴ്ത്തിവെച്ചാണ് 2000 ൽ അന്നത്തെ തിരുവനന്തപുരം ജില്ലാ കലക്ടർ അനധികൃതമായി കൊട്ടാരവും ഭൂമിയും ഐ.ടി.ഡി.സി മാനേജരുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് കൊടുത്തത്. സർക്കാരിന്റെ നയപരമായ തീരുമാനവും രേഖാമൂലമുള്ള നിർദ്ദേശവും ഇല്ലാതെ തിരക്കിട്ട് നടത്തിയെടുത്ത പോക്കുവരവിന് നിയമസാധുത ഇല്ല എന്നവാദമാണ് പ്രധാനമായും ഉന്നയിക്കപ്പെടുക. കേസിന് വേണ്ട രേഖകൾ തയ്യാറാക്കാനും തുടർനടപടികൾസ്വീകരിക്കാനും ലാന്റ് റവന്യൂ കമ്മിഷണർക്കും തിരുവനന്തപുരം കലക്ടർക്കും സർക്കാർ ഉടൻ നിർദ്ദേശം നൽകും.