തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം കൗണ്‍സിലര്‍ ഐ.പി.ബിനു അടക്കം നാലുപേര്‍ അറസ്റ്റിൽ. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജറിൻ, സുകേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ബി.ജെ.പി ഓഫീസ് ആക്രമിച്ച പാർട്ടി അംഗങ്ങളെ പ്രാഥമികാംഗത്വത്തിൽ നിന്ന് സി.പി.എം സസ്പെന്‍ഡ് ചെയ്തു.
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിനു സമീപത്തുനിന്നാണ് ഐ.പി.ബിനുവും പ്രതിൻ സാജ് കൃഷ്ണയും ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ഇരുവരുടേയും ദൃശ്യങ്ങൾ ബി.ജെ.പി ഓഫീസിലെ സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ബി.ജെ.പി ഒാഫിസില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനും രണ്ടുകേസ് വീതം നാലുപേര്‍ക്കുമെതിരെ എടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അക്രമത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾക്കെതിരെയാണ് സി.പി.എം നടപടിയെടുത്തത്. ഐ.പി ബിനുവിന്‍റെ വീടിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ബി.ജെ.പി ഒാഫിസിനുനേരെയുണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍.എസ്.എസ് സൃഷ്ടിച്ച പ്രകോപനത്തില്‍ ചിലര്‍പെട്ടുപോവുകയായിരുന്നു.
ജില്ലക്കുപുറത്തുനിന്നുള്ള ആർ.എസ്.എസുകാരാണ് തലസ്ഥാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം നൽകുന്നത്. ഇവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണം. പ്രകോപനങ്ങളിൽ സി.പി.എം പ്രവർത്തകർ ജാഗ്രത പാലിക്കണം. ബി.ജെ.പിക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളിൽനിന്ന് അക്രമത്തിലൂടെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.