എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ പൊലീസ് നല്‍കാത്തതിനാൽ നടൻ ദിലീപിനെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വഴിമുട്ടി. രണ്ടാഴ്ചമുന്‍പാണു എൻഫോഴ്‍സ്മെന്റ് രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ കിട്ടാത്തതിനാല്‍ അന്വേഷണം തുടങ്ങിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. അനധികൃത സാമ്പത്തിക ഇടപാടും സ്വത്തു സമ്പാദനവുമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി പൊലീസ് നെട്ടോട്ടമോടുകയാണ്. ഫോൺ വിദേശത്തേക്കു കടത്തിയെന്ന വിവരം പരിശോധിക്കാൻ പൊലീസ് തീവ്രശ്രമത്തിലാണ്. ഫോൺ നശിപ്പിച്ചുകളഞ്ഞെന്നാണു മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ മൊഴി നൽകിയത്. ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും കോടതിക്കു മുന്നിൽ വരുന്നതിനുമുമ്പ് പുതിയ തെളിവുകളെന്തെങ്കിലും ലഭിക്കുമോ എന്നാണു പൊലീസ് നോക്കുന്നത്.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴും നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനാകാത്തത് പൊലീസിന് തിരിച്ചടിയാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കുന്നതുവരെ ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന ആവശ്യമാണു പ്രോസിക്യൂഷൻ കോടതിയിലും ഉന്നയിച്ചത്. എന്നാൽ ഫോൺ എവിടെയാണെന്നതിനെക്കുറിച്ചുള്ള സൂചനപോലും അന്വേഷണ സംഘത്തിനില്ല.
ഫോൺ കൈമാറിയെന്ന പൾസർ സുനിയുടെ മൊഴിപ്രകാരം മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തെങ്കിലും ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്നാണു പ്രതീഷ് പറഞ്ഞത്. പ്രതീഷിന്റെ ജൂനിയറെയും ചോദ്യം ചെയ്തിരുന്നു. ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാവ്യാമാധവന്റെ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയതായി പൊലീസിന് വിവരമുണ്ടായിരുന്നു. ഫോണോ ഇതിലെ ദൃശ്യങ്ങളുടെ പകർപ്പോ ഇവിടെ കൈമാറിയോ എന്നതുകൂടി അന്വേഷിക്കാനാണു കാവ്യാമാധവനെ ചോദ്യം ചെയ്തത്.
ഈ അന്വേഷണങ്ങളിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഫോൺ വിദേശത്തേക്കു കടത്തിയെന്ന വിവരം പരിശോധിക്കാനും തീവ്രശ്രമം നടക്കുന്നുണ്ട്. ദിലീപുമായി അടുപ്പമുള്ള വിദേശയാത്ര നടത്തിയവരെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം. ദിലീപ് അടുത്തയാഴ്ച ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഇതിനുമുമ്പ് പുതിയ തെളിവുകൾ ശേഖരിക്കാനാണുശ്രമം.