നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി പൊലീസിൻറെ നെട്ടോട്ടം. ഫോൺ വിദേശത്തേക്ക് കടത്തിയെന്ന വിവരം പരിശോധിക്കാൻ പൊലീസ് തീവ്രശ്രമത്തിലാണ്. ഫോൺ നശിപ്പിച്ചുകളഞ്ഞുവെന്നാണ് പൾസർ സുനിയുടെ മുൻ അഭിഭാഷകന്‍റെ മൊഴി. ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും കോടതിക്ക് മുന്നിൽ വരുന്നതിന് മുമ്പ് പുതിയ തെളിവുകളെന്തെങ്കിലും ലഭിക്കുമോ എന്നാണ് പൊലീസ് ഉറ്റുനോക്കുന്നത്.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴും നിർണായക തെളിവായ മൊബൈൽ ഫോൺ പൊലീസിന് കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കുന്നത് വരെ ദിലീപിനെ റിമാൻഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിയിലും ഉന്നയിച്ചത്. എന്നാൽ ഫോൺ എവിടെയാണെന്നതിനെക്കുറിച്ചുള്ള സൂചന പോലും അന്വേഷണ സംഘത്തിനില്ല.
ഫോൺ കൈമാറിയെന്ന പൾസർ സുനിയുടെ മൊഴിപ്രകാരം മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തെങ്കിലും ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്നാണ് പ്രതീഷ് പറഞ്ഞത്. പ്രതീഷിൻറ ജൂനിയറെയും ചോദ്യം ചെയ്തിരുന്നു. ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാവ്യാമാധവൻറെ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയതായി പൊലീസിന് വിവരമുണ്ടായിരുന്നു. ഫോണോ ഇതിലെ ദൃശ്യങ്ങളുടെ പകർപ്പോ ഇവിടെ കൈമാറിയോ എന്നത് കൂടി അന്വേഷിക്കാനാണ് കാവ്യാമാധവനെ ചോദ്യം ചെയ്തത്.
ഈ അന്വേഷണങ്ങളിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഫോൺ വിദേശത്തേക്ക് കടത്തിയെന്ന വിവരം പരിശോധിക്കാനും തീവ്രശ്രമം നടക്കുന്നുണ്ട്. ദിലീപുമായി അടുപ്പമുള്ള വിദേശയാത്ര നടത്തിയവരെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം. ദിലീപ് അടുത്തയാഴ്ച ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഇതിന് മുമ്പ് പുതിയ തെളിവുകൾ ശേഖരിക്കാനാണ് ശ്രമം.