നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം ഗായിക റിമി ടോമിയുടെ മൊഴിയെടുത്തു. ഫോണില്‍ ബന്ധപ്പെട്ട് ചില വിവരങ്ങൾ ആരായുകയാണ് ഉണ്ടായത്. ഇതിനുള്ള മറുപടികള്‍ വിലയിരുത്തിയ ശേഷം നേരിട്ട് വിളിപ്പിക്കുന്ന കാര്യം പരിഗണിക്കും. പൊലീസ് ബന്ധപ്പെട്ട കാര്യം സ്ഥിരീകരിച്ച റിമി, തനിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു.
നടിക്ക് നേരേയുണ്ടായ അതിക്രമത്തിന്റെ ഗൂഡാലോചനയിൽ ദിലീപിന്റെ പങ്ക് സംശയിക്കാൻ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഫോൺ വിളികളുടെ വിശദമായ പട്ടിക അന്വേഷണസംഘം ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ദിലീപിനെയും കാവ്യയെയും ബന്ധപ്പെട്ടവരുടെ കൂട്ടത്തിൽ നിന്ന് റിമി ടോമിയുടെ വിളികൾ പ്രത്യേകം പരിശോധിച്ചത് അങ്ങനെയാണ്. ഇതിനൊടുവിലാണ് കൂടുതൽ വ്യക്തതക്കായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസാണ് വിളിച്ചത്. ദിലീപും കാവ്യയുമായി റിമിക്ക് ചില സാമ്പത്തിക ഇടപാടുകളുണ്ടെന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനുള്ള പരിശോധനയും നടക്കുന്നുണ്ട്.
ദിലീപിനും സംഘത്തിനുമൊപ്പം വിദേശത്ത് പരിപാടികൾ അവതരിപ്പിക്കാൻ റിമി ടോമിയും പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങളും പൊലിസ് തേടുന്നുണ്ട്. അതേസമയം റിമിയുടെ മറുപടികളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഇത് വിശദമായി വിശകലനം ചെയ്ത ശേഷം നേരിട്ടുകണ്ട് വീണ്ടും മൊഴിയെടുക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് നിലപാട്.