അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നതായി റിമി ടോമി. എന്നാൽ റിമിക്ക് ഇതിൽ പങ്കില്ലെന്ന് അറിയാം എന്നാലും ചില കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ചോദിക്കുകയാണെന്നു പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ വിളിച്ചു സംസാരിച്ചതെന്ന് റിമി മനോരമ ന്യൂസിനോടു പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ കണ്ട് താൻ അത്ഭുതപ്പെട്ടു പോയി. തനിക്ക് ഹവാല ഇടപാടുണ്ടെന്നു വാർത്തകണ്ടു, താനത് കേട്ടിട്ടു പോലുമില്ല. നികുതി അടയ്ക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ നേരത്തെ പരിശോധന നടത്തി നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലാതെ ഒരു പിഴപോലും തന്നോട് അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
കാവ്യയ്ക്കും ഇരയാക്കപ്പെട്ട നടിക്കുമൊപ്പം താൻ രണ്ട് അമേരിക്കൻ ഷോകളിൽ പങ്കെടുത്തിരുന്നു. ഇതിനെക്കുറിച്ചു ചോദിക്കാനാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ വിളിച്ച് സംസാരിച്ചത്. ആരൊക്കെയുണ്ടായിരുന്നു ഷോയിൽ എന്നു ചോദിച്ചു. വന്ന ആർടിസ്റ്റുകളെക്കുറിച്ചു ചോദിച്ചു. അല്ലാതെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചല്ല ചോദിച്ചത്. തനിക്കു കേസുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. സാമ്പത്തികമായി എന്തെങ്കിലും ഇടപാടുകൾ ഉണ്ടെന്നു തെളിയിക്കട്ടെ. ഒരു ലക്ഷം രൂപയുടെ ഇടാപാടു പോലും നടത്തിയിട്ടില്ല.
സംഭവ ദിവസം കാവ്യയെ വിളിച്ചിരുന്നു. അല്ലാതെ ദിലീപിനെ പോലും വിളിച്ചിട്ടില്ല. ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. ഈ പെൺകുട്ടിയുമായി യാതൊരു ശത്രുതയുമില്ല. തന്നോട് വിദേശ ഷോയ്ക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ല. നേരിട്ടു സംസാരിക്കാൻ വരണമെന്നു പറഞ്ഞിട്ടില്ലെന്നും റിമി ടോമി മനോരമ ന്യൂസിനോടു പറഞ്ഞു.