വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിൻസന്റ് എം.എൽ.എയുടെ അറസ്റ്റിനെത്തുടർന്ന് സംഘർഷാവസ്ഥ തുടരുന്ന നെയ്യാറ്റിൻകരയിലും കാട്ടാക്കടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസിൽ ജാമ്യത്തിനായി വിൻസന്റ് ജില്ലാ കോടതിയിൽ അപേക്ഷ നൽകും. അതേസമയം കേസെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കെ.പി.സി.സിക്കും വിൻസെന്റിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ പറഞ്ഞു.
എം.വിൻസന്റിന് അനുകൂലിച്ച കോൺഗ്രസ് പ്രവർത്തകരും എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടെത്തിയ സി.പി.എമ്മുകാരും തമ്മിൽ വലിയ സംഘർഷമാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഇന്ന് വീണ്ടും എം.വിൻസന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് സി.പി.എമ്മും തടയുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. അങ്ങിനെയെങ്കിൽ സംഘർഷമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര ,കാട്ടാക്കട പൊലീസ് സർക്കിൾ സ്റ്റേഷൻ പരിധിയിൽ 5 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതെ സമയം വിൻസന്റിനെ കുടുക്കാൻ താനും സി.പി.എം ജില്ലാ സെക്രട്ടറിയും ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച കെ.ആൻസലൻ എം.എൽ.എ ആരോപണം തെളിയിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ചു.
വീട്ടമ്മ ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിലെത്തിയത് പരിചയക്കാരായ രണ്ട് രോഗികളെ കാണാതാണന്നും പറഞ്ഞു. അതെ സമയം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് എം.വിൻസന്റ് ജില്ലാ കോടതിയെ സമീപിക്കുന്നത്. പീഡനം നടന്നുവെന്ന് പറയുന്നതിന് ശേഷവും വീട്ടമ്മ പല തവണവിൻസ്റ്റിനെയും കുടുംബത്തെയും വിളിച്ചതിൽ നിന്ന് പരാതി കള്ളമാണന്ന് വ്യക്തമാകുന്നതായും വാദിക്കുന്നു.