തനിക്കെതിരായ കേസ് ഗൂഡാലോചയെന്ന് എം. വിന്‍സെന്‍റ് എംഎല്‍എ. ഗൂഢാലോചനക്ക് പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറിയെന്നും വിന്റസെന്റ് ആരോപിച്ചു. സ്ത്രീപീഡനക്കേസില്‍ എം.വിന്‍സന്റ് എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. നാടുനീളെ കൊണ്ടുനടന്ന് അപമാനിക്കാനെന്ന് പ്രതിഭാഗം ആരോപിച്ചു.
അതേസമയം എം വിൻസന്റ് എംഎൽഎയ്ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. എം.എല്‍.എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. എം.വിന്‍സന്റിന്റെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കെപിസിസിയില്‍ വിമര്‍ശനം ഉയർന്നിരുന്നു. വിന്‍സന്റിനുവേണ്ടി മുന്‍കൈ എടുക്കുമെന്ന് കരുതിയ ആരെയും കണ്ടില്ലെന്ന് വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു. എം.വിന്‍സന്റിനെതിരെ നടപടിയെടുത്തതില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. പ്രശ്നത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി നേതൃയോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല.