അഞ്ചാലുംമൂട് ∙ സുഹൃത്തിന്റെ വീട്ടിൽ നിന്നു ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടെ യുവദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസമെന്നു പരാതി. വിവരമറിഞ്ഞ് എത്തിയ പൊലീസ് മർദനമേറ്റ ദമ്പതികളെ ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത് സദാചാര ഗുണ്ടായിസത്തെ അനുകൂലിച്ചെന്ന് ആക്ഷേപം. പനയം ആലുംമൂട്ടിൽ വാടകയ്ക്കു താമസിക്കുന്ന കെഎസ്ഇബി കരാർ തൊഴിലാളി കൊല്ലം പോളയത്തോട് പുതുവൽപുരയിടത്തിൽ നിഥിൻ (23), ഭാര്യ സായിലക്ഷ്മി (20) എന്നിവരാണ് ആക്രമണത്തിനിരയായത്.
മിനിഞ്ഞാന്നു രാത്രി ചെമ്മക്കാട് മഠത്തിൽകാവിനു സമീപമാണു സംഭവം. നിഥിനും സായിലക്ഷ്മിയും മൂന്നുമാസം മുൻപാണു വിവാഹിതരായത്. സൗന്ദര്യപ്പിണക്കത്തെ തുടർന്ന് സായിലക്ഷ്മി ചെമ്മക്കാട് മഠത്തിൽകാവിനു സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തി. പിന്നാലെ ഇവിടെയെത്തിയ നിഥിൻ, സായിലക്ഷ്മിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിൽ കയറ്റുന്നതിനിടെ ഇവിടെ എത്തിയ സംഘം ഇവർക്കു നേരെ തിരിയുകയായിരുന്നു.
സദാചാരഗുണ്ടാസംഘത്തിന്റെ ചോദ്യം ചെയ്യലിനെ നിഥിൻ എതിർത്തതോടെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. നിഥിനെ മർദിക്കുന്നത് എതിർത്ത സായിലക്ഷ്മിയെയും സംഘത്തിലെ സ്ത്രീകൾ മർദിച്ചതായി പരാതിയുണ്ട്. ഇതിനിടെ നിഥിൻ വന്ന ബൈക്കും സദാചാരഗുണ്ടാസംഘം നശിപ്പിക്കാൻ ശ്രമിച്ചു. നിഥിൻ അറിയിച്ചതിനെ തുടർന്നു രണ്ടു സുഹൃത്തുക്കൾ സ്ഥലത്തെത്തി. അവരെയും സദാചാരഗുണ്ടാസംഘം മർദിച്ചു.
നിഥിനെ മർദിക്കുകയും റോഡിലിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. നിഥിന്റെ മുതുകിൽ മുഴുവൻ മർദനമേറ്റ പാടുണ്ട്. വിവരമറിഞ്ഞ് അഞ്ചാലുംമൂട് പൊലീസ് എത്തി നിഥിൻ മദ്യലഹരിയിലാണെന്ന് ആരോപിച്ച് ദമ്പതികളെയും ഇവരെ സഹായിക്കാനെത്തിയ യുവാക്കളെയും മാത്രം കസ്റ്റഡിയിലെടുത്തു. എന്നാൽ തങ്ങളെ മർദിച്ച സംഘത്തിലെ ഒരാളെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നു ദമ്പതികൾ ആരോപിച്ചു.
ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ സദാചാരഗുണ്ടാസംഘം സ്റ്റേഷനിലെത്തി ദമ്പതികൾക്കെതിരെ പരാതി നൽകി. തുടർന്നു ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. തുടർന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സദാചാരഗുണ്ടാസംഘത്തെ കസ്റ്റഡിയിലെടുക്കമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനൊരുങ്ങുകയാണ് ദമ്പതികൾ.