മഹാത്മഗാന്ധിയെ നേരിൽകണ്ട തലമുറയിലെ അവസാനകണ്ണികളിലൊരാളാണ് കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവചനം അക്ഷരംപ്രതി പ്രാവർത്തികമാക്കിയ അനുയായി. അവസാനശ്വാസം വരെ ഗാന്ധിയൻമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഈ പോരാളി മടങ്ങുന്നത്.
അനീതിയെയും അധർമത്തെയും നേരിടാൻ പാറപോലുറച്ച ഒറ്റച്ചങ്കുമതിയെന്ന തെളിയിച്ച ഒറ്റയാൾ പോരാളി. അതായിരുന്നു കെ.ഇ മാമ്മൻ. ദിവാൻ സർസിപിക്ക് മുന്നിൽ വിരിച്ചുകാട്ടിയ ആ നെഞ്ച് ആരെ ഭയക്കാൻ. സെക്രട്ടേറിയറ്റിന്റെ മുന്നിൽ അത് പലപ്പോഴും നാം കണ്ടു.
ആദർശമതികളും പ്രായോഗിതമതികളും അതൊന്നുമല്ലാത്തവരും ആ പോരാളിയുടെ ചൂടറിഞ്ഞിട്ടുണ്ട് പലപ്പോഴും അടിയുറച്ച ഈ ഒറ്റയാൾപട്ടാളത്തിന് അറിവില്ലാത്ത മൂന്നുവാക്കുകളുണ്ട് -വിട്ടുവീഴ്ച , ഒത്തുതീർപ്പ്, ഭയം അതുകൊണ്ടുതന്നെ അധികാരത്തിന്റെ ഇരിപ്പിടങ്ങൾ മാമ്മനെ മോഹിപ്പിച്ചില്ല. വഴിതെറ്റിച്ചില്ല.
തങ്ങൾക്ക് ഇഷ്‌ടപ്പെടാതെ വരുമ്പോൾ മാമ്മന്റെ സമരത്തെ എല്ലാ പാർട്ടിക്കാരും എതിർക്കും. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാഗതം ചെയ്യും. ഈ അവസരവാദനിലപാട് അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിലും പിന്തിരിപ്പിച്ചില്ല. ബന്ദും ഹർത്താലും നടത്തി ജനങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ശബ്‌ദമുയർത്തുന്നത് തന്റെ നിയോഗമായി ഏറ്റെടുക്കുകയായിരുന്നു കഴിഞ്ഞ പതിറ്റാണ്ടുകളിൽ അദ്ദേഹം.
മദ്യനിരോധനത്തിന്റെ ശക്‌തനായ വക്‌താവായ മാമ്മൻ അതിനുവേണ്ടിയും നിരവധി സമരങ്ങളിൽ പങ്കാളിയായി. ഹർത്താൽ കേരളം 'മദ്യകേരളം' ആയി മാറുകയാണെന്ന് അദ്ദേഹം വ്യാകുലപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് ഗാന്ധിജി തിരുവനന്തപുരത്തു വന്നപ്പോൾ മഹാത്മാവിന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് മുത്തിയതാണ് ഏറ്റവും പ്രിയപ്പെട്ട അനുഭവമായി മാമ്മൻ എന്നും കരുതിയത്. പിന്നീട് കോൺഗ്രസ് ഗാന്ധിജിയെ ഉപേക്ഷിച്ചതിനാൽ താൻ കോൺഗ്രസിനെ ഉപേക്ഷിച്ചതായി മാമ്മൻ വികാരഭരിതനായി പറഞ്ഞു.
പ്രശസ്‌തമായ കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനാണ് കെ.ഇ.മാമ്മൻ. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായി കെ.സി.ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ വീട്ടിൽ താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം. രാജഭരണത്തിനും ദിവാൻ സർ സിപിക്കും എതിരെയുള്ള പ്രക്ഷോഭങ്ങൾ കണ്ടുവളർന്നു. കോൺഗ്രസ് നേതാക്കളായ എ.ജെ. ജോൺ, സി. കേശവൻ, ടിഎം. വർഗീസ് എന്നിവരുടെയൊക്കെ പ്രസംഗങ്ങളും മറ്റും സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ മാമ്മനെ ആകർഷിച്ചു.
ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി. അക്കാലത്ത് കോട്ടയത്ത് തിരുനക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിന്റെ പേരിൽ പൊലീസ് അറസ്‌റ്റു ചെയ്‌ത് ലോക്കപ്പിലടച്ചു. തുടർന്ന് സർ സിപിയുടെ നിർദേശമനുസരിച്ച് കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. സി. കേശവന്റെ പ്രശസ്‌തമായ കോഴഞ്ചേരി പ്രസംഗം കേൾക്കാനിടയായതാണ് മാമ്മന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സർസിപിയെന്ന ജന്തുവിനെ നമുക്കാവശ്യമില്ലെന്ന സി.കേശവന്റെ ആഹ്വാനം ആവേശത്തോടെയാണ് മാമ്മൻ സ്വീകരിച്ചത്. തന്റെ രോഷത്തിനു പാത്രമായതിനെത്തുടർന്ന് സർ സിപി നാഷനൽ ക്വയിലോൺ ബാങ്ക് പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്‌തപ്പോൾ പിതാവ് കെ. സി. ഈപ്പനും ജയിലിലായി. ജയിലിൽ കിടക്കവെയാണ് ഈപ്പൻ മരിച്ചത്.
ഒടുവിൽ തിരുവിതാംകൂറിന് പുറത്തുള്ള തൃശൂർ സെന്റ് തോമസ് കോളജിൽ പഠിച്ച് ഇന്റർമീഡിയറ്റ് പൂർത്തീകരിച്ചു. 1940ൽ മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ ബിരുദത്തിനു ചേർന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ അവിടെയും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് രാജ്യമെങ്ങും യുവാക്കൾ പഠനമുപേക്ഷിച്ച് രാജ്യത്തിന്റെ മോചനത്തിനു വേണ്ടി ഇറങ്ങുന്ന കാലമായിരുന്നു അത്. 1943ൽ നാട്ടിൽ തിരിച്ചെത്തി ദേശീയപ്രസ്‌ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. തന്റെ ഇരുപത്തിരണ്ടാം വയസിൽ താമസം തിരുവല്ലയിലേക്ക് മാറ്റി. തുടർന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീർഘകാലം പ്രവർത്തനകേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
ജീവിതത്തിെൻറ നല്ല സമയം മുഴുവനും സമരങ്ങളുടെ പുറകെ ആയിരുന്നതിനാൽ വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. പെൺകുട്ടിയെ കിട്ടാൻ പ്രയാസമായിരിക്കുമെന്നുള്ള ചിന്തയും ഉണ്ടായിരുന്നു. വിവാഹം കഴിക്കുന്നെങ്കിൽ , പെൺകുട്ടി ആഭരണം ധരിക്കാൻ പാടില്ല, ഖദർ വസ്‌ത്രം മാത്രമെ ധരിക്കാവൂ , തുടങ്ങിയ ആദർശങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തമായി വീടോ വാഹനമോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മൻ ജീവിച്ചത്. എന്നുംകരുത്തും കൂട്ടുമായത് ഗാന്ധിയൻ തത്വങ്ങൾ മാത്രം. ആയുസ്സുമുഴുവൻ സ്വന്തംആശയാദർശങ്ങൾക്കായി പോരാടി , ഈ ഒറ്റയാൻ മടങ്ങുകയാണ്. സമൂഹം തെറ്റിലേക്ക് നീങ്ങുമ്പോൾ ഉറച്ചുകേട്ടിരുന്ന ആ തിരുത്തൽശബ്ദവും ഇനി ഒാർമകളിൽ മാത്രം.
സംസ്കാരം നാളെ വൈകിട്ട് മൂന്നിന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും