നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ചയാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്. അടുത്തമാസം എട്ടാം തീയതി വരെ ദിലീപ് റിമാൻഡിലായിരിക്കും. എന്നാൽ ജയിലിൽ നിന്ന് ദിലീപ് മകൾ മീനാക്ഷിയോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ദിലീപിന്റെ വീട്ടിൽ നിന്ന് ജയിലിലേക്ക് ഒരു ഫോൺകോള്‍ വന്നു. നടന്റെ അമ്മയും മകൾ മീനാക്ഷിയുമായിരുന്നു ജയിലിലേക്ക് വിളിച്ചത്.
മീനാക്ഷിയോട് അച്ഛന്റെ അവസ്ഥയെക്കുറിച്ചോർത്ത് വിഷമിക്കരുതെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നും ദിലീപ് പറഞ്ഞതായാണറിയുന്നത്. ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശക്തമായ തെളിവുകളുടെ സാന്നിധ്യത്തിൽ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
അതേസമയം, ദിലീപിന്റെ ഭാര്യ കാവ്യമാധവനേയും അമ്മ ശ്യാമളയേയും പൊലീസ് ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്തിരുന്നു. ആലുവ സബ്ജയിയിൽ വളരെ കുറച്ച് പേർ മാത്രമേ ദിലീപിനെ സന്ദർശിച്ചിട്ടുള്ളൂ. ബന്ധുക്കളിൽ അദ്ദേഹത്തിന്റെ അനുജൻ അനൂപ് മാത്രമാണ് ജയിലിലെത്തി ദിലിപിനെ കണ്ടത്.
എന്നാൽ, കേസിൽ ദിലീപ് ഇന്ന് വീണ്ടും നിയമോപദേശം തേടി. ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് അറിയുന്നത്.