ബിജെപി നേതാക്കള്‍ ഇടനിലനിന്ന മെഡിക്കല്‍ കോളജ് അഴിമതി ആയിരം കോടിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം അനുമതി നല്‍കിയത് 70 കോളജുകള്‍ക്കാണ്. ഒരു കോളജിന് 13.5 കോടിരൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ട്. അഴിമതിയെക്കുറിച്ച് സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. ബി.ജെ.പി നേതാക്കൾ ഇടനില നിന്നാണ് കോഴയിടപാട് നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അപര്യാപ്തതകൾ ഉണ്ടായിട്ടും ചില മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകി. കോഴ കൊടുക്കാത്തവർക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ലോധ കമ്മിറ്റിയെ മറികടന്നാണ് ഇവയ്ക്ക് അനുമതി നൽകിയത്. വലിയ അഴിമതിയുടെ ചെറിയ അംശം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ േകന്ദ്ര ആരോഗ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.
ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ അനുവദിച്ചതിലും അഴിമതി നടന്നു. ഓരോ ഷോപ്പിനും അഞ്ചുലക്ഷം രൂപവരെ കോഴവാങ്ങിയെന്നാണ് വാർത്ത. ജൻഔഷധി ഷോപ്പുകളിലെ മരുന്നുകൾ കൂടിയവിലയ്ക്ക് മറിച്ചു വിൽക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.