നടി ആക്രമിക്കപ്പെട്ട കേസിലെ ഇനിയുളള കോടതി നടപടികള്‍ രഹസ്യമാക്കാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. കേസിന്‍റെ പ്രാധാന്യം പരിഗണിച്ച് കോടതി നടപടികളില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കണമെന്ന പൊലീസിന്‍റെ ആവശ്യം മജിസ്ട്രേറ്റ് അംഗീകരിച്ചു. ഇതിനിടെ അന്വേഷണ സംഘം കാവ്യാ മാധവന്‍റെ അമ്മയെ ചോദ്യം ചെയ്തു.
നടി ആക്രമണക്കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഇനിയുളള മുഴുവന്‍ കോടതി നടപടികളും രഹസ്യമാക്കാക്കാനുളള തീരുമാനം അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യമൊഴിയടക്കം കോടതി വാദങ്ങളില്‍ പരാമര്‍ശിക്കപ്പെടുമെന്നും ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉളള പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കാവ്യമാധവന്‍റെ അമ്മയെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തു. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാവ്യയുടെ അമ്മയില്‍ നിന്നും ചോദിച്ചറിഞ്ഞത്.
കാവ്യയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ആക്രമണത്തിനു പിന്നിലെ ഗൂഡാലോചനയെ കുറിച്ച് തനിക്കറിയില്ലെന്ന മൊഴിയാണ് കാവ്യ നല്‍കിയത്. എന്നാല്‍ പള്‍സര്‍ സുനിയെ പറ്റി കാവ്യ നല്‍കിയ മൊഴികള്‍ അപൂര്‍ണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇതിനിടെ സുപ്രീംകോടതിയില്‍ തിരക്കിട്ട് ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് ദിലീപ് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം ഇനി ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നും ആലുവ സബ്ജയിലില്‍ തന്നെ കാണാനെത്തിയ അഭിഭാഷകരോട് ദിലീപ് നിര്‍ദ്ദേശിച്ചു.