കണ്ണൂർ പയ്യന്നൂരിൽ നൂറ്റിയിരുപതേക്കർ വയലും തണ്ണീർത്തടവും കണ്ടൽക്കാടും നികത്തി എണ്ണ സംഭരണകേന്ദ്രം സ്ഥാപിക്കുന്നു. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികളാണ് എണ്ണ സംഭരണകേന്ദ്രത്തിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കാൻ റവന്യൂവകുപ്പ് നടപടികളും ആരംഭിച്ചു. പദ്ധതിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും.
വർഷങ്ങളായി കൃഷിയിറക്കുന്ന പാടം നികത്തിയാണ് എണ്ണ സംഭരണകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. ജനവാസം കുറവായതിനാൽ കുടിയൊഴിപ്പിക്കലെന്ന പ്രയാസം ഒഴിവായിക്കിട്ടുംമെന്നതാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ സ്ഥലം എണ്ണ കമ്പനികള്‍ തിരഞ്ഞെടുക്കാൻ കാരണം. പയ്യന്നൂർ റയിൽവേ സ്റ്റേഷനും ഏഴിമല സ്റ്റേഷനും ഇടയിലാണ് പദ്ധതി പ്രദേശം. ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലും. നൂറ്റിയിരുപതേക്കറിൽ സംഭരണശാലയും പത്തേക്കറിൽ റോഡും നിര്‍മിക്കാനാണ് പദ്ധതി. വയലിനുപുറമെ കണ്ടൽക്കാടുകളും തണ്ണീർത്തടവും നശിപ്പിക്കപ്പെടും. മൂന്ന് പുഴകളുടെ സംഗമസ്ഥാനമാണ് ഇവിടം.
മധ്യകേരളത്തിലും മലബാറിലും എണ്ണയെത്തിക്കാനാണ് പയ്യന്നൂരിൽ സംഭരണ കേന്ദ്രം ആരംഭിക്കുന്നത്. റയിൽപാത വഴിയെത്തുന്ന എണ്ണ സംഭരിച്ച് ടാങ്കർ ലോറികളിൽ പമ്പുകളിലെത്തിക്കും. ഇതിനായി ഇരുപത് കൂറ്റൻ ടാങ്കുകളാണ് നിർമിക്കുന്നത്. കണ്ണൂർ നഗരത്തിലുള്ള സംഭരണകേന്ദ്രവും ഇവിടേക്ക് മാറ്റും.
ഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പിന്റെ മേല്‍നോട്ടത്തിൽ പത്ത് ജീവനക്കാരുള്ള ഓഫിസും പയ്യന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ ജലസംഭരണ കേന്ദ്രത്തെ നശിപ്പിച്ചുകൊണ്ട് നിർമിക്കാൻ പോകുന്ന എണ്ണസംഭരണകേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. പദ്ധതി നടപ്പിലായാൽ ഈകാണുന്ന വയലെല്ലാം മണ്ണിനടിയിലാകും. തിരിശുനിലങ്ങളിൽ കൃഷിയിറക്കാൻ സർക്കാർ ആഹ്വാനം ചെയ്യുമ്പോഴാണ് നിലവിൽ കൃഷിചെയ്യുന്ന വയല്‍ നികത്താനൊരുങ്ങുന്നത്.