കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കിട്ടാതെ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും. ഒരു ബക്കറ്റ് വെള്ളത്തിനായി രാത്രി വൈകിയും മണിക്കൂറുകളാണ് ഇവർ കാത്തുനിന്നത്. പലർക്കും കുപ്പിവെള്ളം വാങ്ങി പ്രാഥമികാവശ്യം നിർവഹിക്കേണ്ട അവസ്ഥയായിരുന്നു. പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടെങ്കിലും ബദൽ സംവിധാനമൊരുക്കാൻ ആശുപത്രി അധികൃതർക്കായില്ല. തിരക്കിനിടയിൽ ഒരുതുള്ളി വെള്ളമെങ്കിലും ശേഖരിക്കാനുള്ള വേവലാതിയിലായിരുന്നു കൂട്ടിരിപ്പുകാർക്ക്.
പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം വന്ന ടാങ്കറിലെ വെള്ളത്തിനായി രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ അഞ്ഞൂറിലധികമാളുകൾ. അതിൽ ചുരുക്കം ചിലർക്കാണ് വെള്ളം കിട്ടിയത്. ചിലർ കൊണ്ടുവന്ന ബക്കറ്റും കുപ്പിയുമായി നിരാശയോടെ മടങ്ങി. അത്യാഹിത വിഭാഗത്തിലുൾപ്പെടെ നൂറുകണക്കിന് രോഗികളുള്ള സർക്കാർ മെഡിക്കൽ കോളജ് വരാന്തയിലെ സ്ഥിരം കാഴ്ചയാണിത്. പൈപ്പ് പൊട്ടി മണിക്കൂറുകൾ കഴിഞ്ഞെങ്കിലും മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കാൻ ആരും മനസുവച്ചില്ല. ഉടൻ ശരിയാക്കാമെന്ന് ആവർത്തിക്കുന്നതല്ലാതെ ആശുപത്രി അധികൃതർക്ക് വ്യക്തമായ മറുപടിയില്ല.