കോഴവിവാദത്തിൽപെട്ട തിരുവനന്തപുരം വർക്കല എസ്.ആർ.മെഡിക്കൽ കോളജിന്റെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ. അനുമതിയില്ലാതെ കെട്ടിടങ്ങൾ നിർമിച്ചതിന് പിഴയടക്കം 79 ലക്ഷം രൂപ അടയ്ക്കണമെന്ന് ആശുപത്രി മാനേജ്മെന്റിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. ക്രമക്കേടുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ചെറുന്നിയൂർ പഞ്ചായത്തിന്റെ റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ അകത്തുമുറയിൽ കായലോരത്താണ് എസ്.ആർ.മെഡിക്കൽ കോളജ്. ഈ ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകളാണ് പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയിരിക്കുന്ന പരിശോധനാറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. അഗ്നിശമനസേനയുടെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചാണ് ചില കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. അനുമതിയില്ലാതെ കെട്ടിടം നിർമിക്കുന്നത് നിർത്തിവയ്ക്കാൻ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും അവഗണിച്ച് നിർമാണം തുടർന്നു. പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള ലൈസൻസും മെഡിക്കൽ കോളജിനില്ല. ഈ സാഹചര്യത്തിൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തണമെന്നും അനധികൃതനിർമാണത്തിന് 79 ലക്ഷം രൂപ പിഴയടക്കണമെന്നും കാണിച്ച് പഞ്ചായത്ത് നോട്ടീസ് നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ എസ്.ആർ.മെഡിക്കൽ കോളജ് മാനേജ്മെന്റ്. വർഷങ്ങളായി ലൈസൻസ് ഫീസ് അടയ്ക്കുന്നുണ്ടെന്നും മാനേജ്മെന്റ് അവകാശപ്പെടുന്നു.