സംസ്ഥാനത്ത് തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ഈടാക്കുന്നത് നിയമംലംഘിച്ച്. 1978 ലെ ചുമട്ടുതൊഴിലാളി നിയമം പാലിക്കാതെയാണ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ലേബര്‍ കമ്മിഷന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് നിയമപ്രകാരം കുറ്റമായിരിക്കെ സംഘടിതശക്തി ഭയന്ന് പൊലീസ് കേസെടുക്കുന്നില്ല.
ആദ്യം അറിയേണ്ട കാര്യം വീട്ടാവശ്യത്തിനുള്ള സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലില്‍ ഉള്‍പ്പെടുമോ എന്നാണ്. മറുപടി ലേബര്‍ കമ്മിഷന്‍ 2014ല്‍ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക് ചുമട്ടുതൊഴിലില്‍ ഉള്‍പ്പെടില്ല എന്നുമാത്രമല്ല, ഉടമയ്ക്കോ ഉടമ നിയോഗിക്കുന്ന ആര്‍ക്കുവേണെമെങ്കിലും സാധനങ്ങളുടെ കയറ്റിറക്ക് നടത്താം. ഇത് ഏതെങ്കിലും യൂണിയനുകള്‍ തടസപ്പെടുത്താതിരിക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്കും പൊലീസിനും ഉത്തരവാദിത്തമുണ്ട്. നടപടിയും എടുക്കണം.
പക്ഷേ സംസ്ഥാനമൊട്ടുക്കും സംഘടിത തൊഴിലാളി യൂണിയനുകള്‍ ഈ നിയമം ലംഘിക്കുകയാണ്. നോക്കുകൂലി ഒരു സാമൂഹ്യപ്രശ്നമായി മാറിയ പശ്ചാത്തലത്തില്‍ 2012 ല്‍ സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിൽ നോക്കൂകൂലി ഈടാക്കുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് അടിവരയിടുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് മൂന്നു പ്രധാനവകുപ്പുകള്‍ ചേര്‍ത്ത് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാമെന്നും നിര്‍ദേശമുണ്ട്. കൂടാതെ പരാതി ലഭിച്ചില്ലെങ്കിലും നോക്കുകൂലി ഈടാക്കിയതായി വിവരം ലഭിച്ചാല്‍ പൊലീസിന് നേരിട്ട് അന്വേഷിച്ച് കേസ് എടുക്കാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഇല്ലാത്ത ചട്ടങ്ങള്‍ പറഞ്ഞാണ് യൂണിയനുകള്‍ജനങ്ങളെ പിഴിയുന്നതും വഞ്ചിക്കുന്നതും.