കേന്ദ്രഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്ച്ചെടികള്‍ വളര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ശ്രദ്ധയില്‍പ്പെട്ടപ്പോഴേ അവയെ പിഴുതെറിഞ്ഞു. ഇനിയും ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടെങ്കില്‍ ഇല്ലാതാക്കും.എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ലെന്നും പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ കുമ്മനം പറയുന്നു. മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ആദ്യമായാണ് കുമ്മനത്തിന്റെ വിശദമായ പ്രതികരണം.
ആശുപത്രിക്കിടക്കയിൽ നിന്ന് എഴുതുന്നത് എന്ന ആമുഖത്തോടെയാണ് കത്ത്. കേന്ദ്രഭരണത്തിന്‍റെയും ബിജെപിയെന്ന വടവൃക്ഷത്തിന്‍റേയും തണലിൽ ചില പാഴ്ചെടികള്‍ വളർന്നു വരാൻ ശ്രമിച്ചു എന്നത് വസ്തുതയാണെന്നും അത് ശ്രദ്ധയിൽ പെട്ടപ്പോൾ അവപിഴുതെറിഞ്ഞുവെന്ന് കത്തിൽ പറയുന്നു ഇനിയും ഇത്തിൾക്കണ്ണികൾ പാർട്ടിയിൽ ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ അവയെയും ഇല്ലാതാക്കും. ഇപ്പോഴുണ്ടായത് അഴിമതിയല്ല, വ്യക്ത്യധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണ്. ഒറ്റപ്പെട്ട സംഭവത്തിന്‍റെ ചുവടുപിടിച്ച് ബിജെപി കേരളാ ഘടകം മുഴുവൻ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണം. മറ്റ് രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ അഴിമതികൾ എടുത്തുപറയുന്ന കത്തിൽ ,, അഴിമതിക്കറ പുരളുന്നത് എത്ര ഉന്നതനിലായാലും അത് ബിജെപി വെച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റി ആരോപണം ഉയർത്തുന്നത് ഗൂഢോദ്യേശത്തോടെയാണ്. എല്ലാ പുഴുക്കുത്തകളേയും അകറ്റി അഗ്നിയിൽ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ട് പോകാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെത്ത് കത്തിൽ പറയുന്നു. വ്യക്തി താത്പര്യത്തിന് വേണ്ടി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന ആഹ്വാനവുമായാണ് കത്തവസാനിപ്പിക്കുന്നത്.