എം.വിൻസന്റ് എം.എൽ.എയ്ക്ക് എതിരായ നടപടിയോട് കോൺഗ്രസിൽ എതിർപ്പ്. വിൻസന്റിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിൽ പ്രതിഷേധവുമായി കെ.മുരളീധരൻ രംഗത്തെത്തി. നാളെ കെ.പി.സി.സി നേതൃയോഗം പ്രശ്നം ചർച്ച ചെയ്യും.
പീഡനക്കേസിൽ പെട്ട വിൻസന്റിനെതിരായ പാർട്ടിനടപടിയിൽ ആദ്യ എതിർസ്വരം വന്നിരിക്കുന്നത് ഐ ഗ്രൂപ്പിൽ നിന്നാണ്. ചർച്ച ചെയ്യാതെ തിടുക്കപ്പെട്ട് നടപടിയെടുത്തതിലുള്ള എതിർപ്പാണ് കെ.മുരളീധരൻ ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഐ ഗ്രൂപ്പിന്റെ നിലപാടായി കെ.മുരളീധരന്റെ വാക്കുകളെ കാണാനാവില്ല. ഉമ്മൻചാണ്ടി പ്രതികരിച്ചശേഷം ഇക്കാര്യത്തിൽ പരസ്യനിലപാട് എടുത്താൽ മതി എന്ന തീരുമാനത്തിലാണ് ഐ ഗ്രൂപ്പ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മൻചാണ്ടിയോടും ആലോചിച്ച ശേഷമായിരുന്നു കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ വിൻസന്റിനെതിരെ നടപടിയെടുത്തത്. എന്നാൽ പരസ്യമായി ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ നേതാക്കൾക്കും ആശയക്കുഴപ്പമുണ്ട്. എം.എൽ.എ സ്ഥാനത്തു തുടരാൻ അനുവദിക്കുകയും പാർട്ടി തലത്തിൽ നടപടിയെടുക്കുകയും ചെയ്തതിലെ വൈരുദ്ധ്യം അണികൾ ചൂണ്ടിക്കാണിക്കുമ്പോഴും മറുപടിയില്ല. ഇന്നലെ കേസുമായി ബന്ധപ്പെട്ടുവന്ന ചില പ്രതികരണങ്ങൾ എം.വിൻസന്റിന് അൽപം അനുകൂലസ്ഥിതിയുണ്ടാക്കിയിട്ടുണ്ടെന്നും മണ്ഡലത്തിൽ കാര്യമായ എതിർപ്പുകൾ ഉയർന്നിട്ടില്ലെന്നും പാർട്ടി കണക്കുകൂട്ടുന്നു. എന്തായാലും നാളെ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ പ്രശ്നം രൂക്ഷമായ വാദപ്രതിവാദങ്ങൾക്കിടയാക്കുമെന്ന് ഉറപ്പാണ്.