നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്നു ഹൈക്കോടതി വിധി പറയും. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിന്റെ (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായാണ് വിവരം. അതിനാലാണ് അപ്പുണ്ണി പൊലീസിൽ ഹാജരാകാതെ മുങ്ങിയത് എന്നാണ് വിലയിരുത്തുന്നത്.
കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായും സഹതടവുകാരൻ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിനുശേഷം ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് ഒളിവിൽ പോകാനിടയാക്കിയത്.