പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 12മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ അറിയിച്ചാൽ മതിയെന്ന് ഹൈക്കോടതി. എയർ പോർട്ട് പബ്ലിക്ക് ഹെൽത്ത് റൂൾ ഭേദഗതി ചെയ്യാൻ കേന്ദ്രആരോഗ്യ ഡയറക്ടർ തയ്യാറാക്കിയ കരട് രേഖ അംഗീകരിക്കാൻ കോടതി നിർദേശിച്ചു. 1954ലെ നിയമത്തെ അധികരിച്ച് കോഴിക്കോട് വമാനത്താളത്തിലെ ഹെൽത്ത് ഒാഫിസർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.
ഭണഘടനയുടെ 21ാം അനുഛേദം മരണമടഞ്ഞവർക്ക് മാന്യമായ സംസ്കാരം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു. വിദേശത്ത് മരിക്കുന്നവരെ നാട്ടിലെത്തിക്കാൻ 48 മണിക്കൂറിന് മുമ്പ് വിമാനത്താവളത്തിൽ അറിയിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഹെൽത്ത് ഒാഫിസറുടെ ഉത്തരവ് ആഅർഥത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി യുണിവേഴ്സൽ ഹോസ്പിറ്റൽ മനേജർ ഹനിൽ സജാദ് ഹൈക്കോടതിയെ സമീപിച്ചത്. 1954ലെ നിയമം അനുസരിച്ചാണ് ഹെൽത്ത് ഒാഫിസർ ഇത്തരത്തിലരുത്തരവ് പുറപ്പെടുവിച്ചത്.
1954ലെ എയർപോർട്ട് പബ്ലിക്ക് ഹെൽത്ത് റൂൾ ഭേദഗതി ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ ഡയറക്ടർ കരട് രേഖ തയ്യാറാക്കിയിരുന്നു. 48മണിക്കൂർ എന്നത് 12മണിക്കൂറാക്കി ചുരുക്കണമെന്നാണ് ഈ രേഖയിൽ നിർദേശമുള്ളത് . ഇക്കാര്യം അംഗീകരിക്കാനാണ് ഹൈക്കോടതി ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മറ്റ് നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചശേഷം 12മണക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ വിവരമറിയിക്കണം.