കേരള സർവകലാശാലയുടെ ബിടെക്ക് പരീക്ഷാഫലം വൈകുന്നു. ഇതോടെ ഐ.ഐ.ടികളിലും വിദേശ സർവകലാശാലകളിലും ഉന്നതപഠനത്തിന് പ്രവേശനം ലഭിച്ച വിദ്യാർഥികൾ പെരുവഴിയിലായി. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞിട്ടും പരീക്ഷാ പേപ്പറുകളുടെ കെട്ടഴിക്കാൻപോലും സര്‍വകലാശാല തയ്യാറായിട്ടില്ല.
2013ലെ ബിടെക്ക് ബാച്ച് വിദ്യാർഥികളാണ് , കേരള സർവകലാശാലയുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഇരകളായത്. ജനുവരിയിൽ നടത്തിയ പരീക്ഷയുടെ ഫലം ഇത് വരെ വന്നിട്ടില്ല. മാർച്ചിലെ സപ്ലിമെന്ററിയുടെ പേപ്പറുകളുടെ കെട്ടഴിക്കാൻപോലും സർവകലാശാല തയ്യാറായിട്ടില്ല. വിദേശ സർവകലാശാലകളിൽ പ്രവേശനം കിട്ടിയവർ, ഐ.ഐ.ടിപോലുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ എം.ടെക്കിന് പ്രവേശനം ലഭിച്ചവർ ഇവരെല്ലാം പരീക്ഷാഫലം വൈകിയതോടെ ആശങ്കയിലാണ്.
സർവകലാശാല ഒാഫീസിൽ കയറിഇറങ്ങി മടുത്തുവെന്നാണ് വിദ്യാർഥികൾപറയുന്നത്. സർവകലാശാലാ ആസ്ഥാനത്ത് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ട് പരീക്ഷാജോലികൾ വൈകുകയാണെന്നാണ് പരീക്ഷാ നടത്തപ്പിന്റെ ചുമതലയുള്ളവരുടെ വിശദീകരണം. പരീക്ഷാ പേപ്പർനോക്കാൻ അധ്യാപകരെ കിട്ടാനില്ലെന്നും കൂടി പറഞ്ഞ് കേരള സർവകലാശാലയിലെ ഉന്നതർ കൈകഴുകി. യുജിസി ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് മൂല്യനിർണ്ണയത്തിന് പ്രത്യേക വേതനം നൽകേണ്ട എന്ന തീരുമാനമാണ് അധ്യാപകർക്ക് പേപ്പർ നോക്കാൻ താൽപര്യമില്ലാതാക്കിയത്.