മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബി.ജെ.പി കേന്ദ്രനേതാക്കളുടെ പങ്കും അന്വേഷിക്കും. അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വിലയിരുത്തല്‍. കേരളത്തിലെ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ദേശീയ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തി.
കേരള ബി.ജെ.പിയില്‍ താഴെത്തട്ടുമുതലുള്ള ശുദ്ധികലശത്തിനു തയാറെടുക്കുകയാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്‍റെ അടിസ്ഥാന കാരണം കേരള ബി.ജെ.പിയിലെ കടുത്ത വിഭാഗീയതയാണെന്നാണ് കണ്ടെത്തല്‍ . സംസ്ഥാനഘടകത്തിലെ ഉള്‍പ്പോരിന് കേന്ദ്രനേതാക്കളും പിന്തുണ നല്‍കി. സംഘടനാചുമതല വഹിച്ചിരുന്ന നേതാക്കള്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തെ അഴിമതിക്കും വിഭാഗീയതയ്ക്കും കുടപിടിച്ചെന്നും അമിത്ഷാ വിലയിരുത്തുന്നു.
മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയതുള്‍പ്പെടെ, വിഭാഗീയ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും വെള്ളത്തില്‍ വരച്ച വരപോലെയായെന്നാണ് ദേശീയനേതൃത്വത്തിന്‍റെ അഭിപ്രായം.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ദേശീയനേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാണ് അമിത്ഷായുടെ തീരുമാനം. കോഴ ആരോപണത്തിന്‍റെ കറപുരണ്ട കൈകള്‍ ദേശീയ നേതൃത്വത്തിലുമുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ ജനറല്‍സെക്രട്ടറിമാരുമായി രണ്ടു തവണ അമിത്ഷാ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചശേഷം കൂടുതല്‍ നടപടികളുണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.