മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ബി.ജെ.പി നേതാക്കൾക്ക് വിജിലൻസിന്റെ നോട്ടീസ്. കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലൻസ് അന്വേഷണം സാധ്യമാണോയെന്നുള്ള പരിശോധനയാണ് നടക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മെഡിക്കൽ കോളജ് കോഴ സംബന്ധിച്ച് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളാണ് കെ.പി.ശ്രീശനും എ.കെ.നസീറും. കോഴ ആരോപണത്തില്‍ പരാതിക്കാരനായ സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗം സുക്കാർനാവോയുടെ മൊഴിയെടുത്ത ശേഷമാണ് ബി.ജെ.പി നേതാക്കൾക്ക് നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്.പി, കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. തെളിവുകള്‍ വിജിലന്‍സിന് കൈമാറിയാതായി പരാതിക്കാരൻ പറഞ്ഞു. ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.
അതേസമയം കോഴയുടെ സൂത്രധാരൻ സതീഷ് നായർ മന്‍മോഹന്‍സിങ്ങുമൊത്തുള്ള ഫോട്ടോ തന്റെ വാട്സ് അപ് പ്രൊഫൈല്‍ ചിത്രമാക്കി പുറത്തുവിട്ടു. ഏതെങ്കിലും ചടങ്ങിന് ക്ഷണിക്കാന്‍ വന്നപ്പോഴോ നിവേദനം നല്‍കാന്‍ എത്തിയപ്പോഴോ ആയിരിക്കും ചിത്രമെടുത്തതെന്ന് മന്‍മോഹന്‍ സിങ്ങിനോടടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.