സ്വാശ്രയ മെഡിക്കൽ പ്രവേശനം കൂടുതൽ കുരുങ്ങുന്നു. സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മെന്റ് മാത്രമെ സാധ്യമാകൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. അതേസമയം സ്പോട്ട് അഡ്മിഷൻ നേരിട്ട് നടത്തുമെന്നും വിദ്യാർഥികൾക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്നും പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. സ്പോട്ട് അഡ്മിഷൻ നടത്തുവാനുള്ള അവകാശം വിട്ടു നൽകില്ലെന്ന നിലപാടിൽ മാനേജ്മെന്റുകൾ ഉറച്ചു നിൽക്കുകയുമാണ്. അലോട്ട്മെന്റ് സംബന്ധിച്ച് സുപ്രീംകോടതിയുടെയും മെഡിക്കൽ കൗൺസിലിന്റെയും നിർദ്ദേശമാണ് സർക്കാർ കാറ്റിൽ പറത്തുന്നത്.
അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന ക്വാട്ടയിലക്കും രണ്ട് അലോട്ട്്മെന്റ് വേണമെന്ന് കോടതിയും എം.സി.ഐയും നിർദ്ദേശിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് ഒരു അലോട്ട്മെന്റ് മാത്രം എന്ന് തീരുമാനിക്കപ്പെട്ടു. ഇതോടെ അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം ലഭിച്ച കുട്ടിക്ക് , സംസ്ഥാനത്ത് സ്വാശ്രയ കോളജിൽ പ്രവേശനം കിട്ടിയാൽ ചേരാൻ കഴിയാത്ത സ്ഥിതിവരും. ഒറ്റഅലോട്ട്മെന്റെന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ പ്രവേശന നടപടികളാകെ അവതാളത്തിലാകും.
എന്നാൽ സമയകുറവുകൊണ്ടാണ് ഒരു അലോട്ട്മെന്റിന് ശേഷം സ്്പോട്ട് പ്രവേശനത്തിലേക്ക് പോകുന്നതെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിന്റെ വിശദീകരണം. സ്്പോട്ട് പ്രവേശനം പരീക്ഷാ കമ്മിഷണർ തന്നെ നേരിട്ട് നടത്തും. ഇത് വിദ്യാര്‍ഥികൾക്ക് കൂടുതൽ ഗുണകരമാകുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ പറഞ്ഞു. എന്നാൽ ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് പ്രവേശനം മാനേജ്മെന്റുകളുടെ അവകാശമാണെന്ന നിലപാടിലാണ് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ. മാനേജ്മെന്റുകൾ നിലപാട് മാറ്റിയില്ലെങ്കിൽ നിയമ കുരുക്ക് കൂടുതൽ സങ്കീർണ്ണമാകും.