മലപ്പുറം വണ്ടൂർ വാണിയമ്പലത്ത് കുടുംബവഴക്കിന്റെ പേരിൽ ബന്ധുവിനെ ആക്രമിക്കാനെത്തിയ വയോധികൻ ശരീരത്തിൽ കെട്ടിവച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. പരുക്കേറ്റ ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏമങ്ങാട് ചേനപ്പടി തണ്ടുപാറ ആയിഷക്കുട്ടിയുടെ ഭർത്താവ് മുഹമ്മദ് സലീം (62) ആണ് മരിച്ചത്. ആയിഷക്കുട്ടിയുടെ സഹോദരപുത്രൻ തണ്ടുപാറ ഷറഫുദ്ദീനാണു (35) പരുക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതോടെ വാണിയമ്പലം പെട്രോൾ പമ്പിന് എതിർവശത്ത് ഷറഫുദ്ദീൻ നടത്തുന്ന ഇൻഡസ്ട്രി വർക്ക്ഷോപ്പിനു മുന്നിലാണു സ്ഫോടനം ഉണ്ടായത്. കുടുംബവഴക്കാണു സംഭവത്തിനു പിന്നിലെന്നു പറയുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: മരിച്ച മുഹമ്മദ് സലീം രണ്ടുവർഷമായി വീട്ടിൽ നിന്നു മാറി വാണിയമ്പലത്തു ലോഡ്ജിലാണ് താമസം. വർഷങ്ങൾക്കു മുൻപു വയനാട്ടിൽ നിന്നെത്തി ഏമങ്ങാടുനിന്നു വിവാഹം കഴിച്ചതാണ്. കിണറിലും ക്വാറിയിലും പാറ പൊട്ടിക്കുന്ന പണിയായിരുന്നു. ഭാര്യയുമായും വീട്ടുകാരുമായും സ്വരചേർച്ചയിലായിരുന്നില്ല. ഭാര്യയെയും മക്കളെയും ബന്ധുക്കൾ സഹായിക്കുന്നതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ഇന്നലെ മുൻകൂട്ടി ആസൂത്രണം ചെയ്ത് അരയിൽ സ്ഫോടകവസ്തു കെട്ടിവച്ച് മുഹമ്മദ് സലീം ഭാര്യയുടെ സഹോദരപുത്രൻ ഷറഫുദ്ദീൻ നടത്തുന്ന വർക്ക്ഷോപ്പിനു മുന്നിൽ കാത്തുനിൽക്കുയായിരുന്നു. ഷറഫുദ്ദീൻ ബൈക്കിൽ വന്നിറങ്ങിയപ്പോൾ പുറകിലൂടെ ആക്രമിച്ചു. തലയ്ക്കടിക്കുകയും ബൈക്കിൽ നിന്നു വലിച്ചിറക്കുകയും ചെയ്തു . പിന്നീട് കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽ നിന്നു കത്തിയെടുത്തു വെട്ടാൻ ശ്രമിച്ചു.
തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇരുവരെയും ബലംപ്രയോഗിച്ചു മാറ്റി. അതിനിടെ മുഹമ്മദ്സലീമിന്റെ ശരീരത്തിൽ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും ഓടിമാറി. നിമിഷങ്ങൾക്കുള്ളിലുണ്ടായ സ്ഫോടനത്തിൽ മുഹമ്മദ് സലീമിന്റെ അരയുടെ ഭാഗം തകർന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ബോംബ് സ്ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടയുടെ തിരിയും അവശിഷ്ടങ്ങളും കണ്ടെത്തി. സിഐ എ.ജെ.ജോൺസൺ ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം മഞ്ചേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. എസ്ഐ പി.ചന്ദ്രന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് സലീം താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തു നിർമിക്കുന്നതിനുള്ള സാധനങ്ങൾ കണ്ടെത്തി.