മെഡിക്കൽ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി.ശ്രീശൻ, അംഗമായ ഏ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണ് പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
കോർ കമ്മിറ്റി യോഗത്തിൽ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിയ്ക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കുവിട്ടത്. അന്വേഷണ കമ്മിഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട ഏ.കെ.നസീറിനെതിരെ ഇ–മെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷൻ അധ്യക്ഷൻ കെ.പി.ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാൻ ആയില്ലെന്ന് പരാതിയുണ്ട്. ഏ.കെ. നസീർ ഹോട്ടൽ ഇ–മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട് മാധ്യമങ്ങൾക്ക് ചോർത്തിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആണെന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
ഈ മൂന്ന് പേർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കോർ കമ്മിറ്റിയിലോ സംസ്ഥാന സമിതിയിലോ ഇവരെ സംരക്ഷിക്കാൻ ആരും ഉണ്ടായില്ല. മാത്രമല്ല റിപ്പോർട്ടിൽ അനാവശ്യമായി എം.ടി. രമേശിന്റെ പേര് കെ.പി. ശ്രീശൻ എഴുതി ചേർത്തതാണെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ഇക്കാര്യത്തിൽ കമ്മിഷൻ അധ്യക്ഷൻ എന്ന രീതിയിൽ യോഗത്തിൽ മറുപടി പറയാൻ ദേശീയ സഹ സംഘടനാ സെക്രട്ടറി പി.എൽ. സന്തോഷ്, ശ്രീശനെ അനുവദിച്ചില്ല.
ദേശീയ എക്സിക്യുട്ടീവിനായി വ്യാജരസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വിമത വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ സംസ്ഥാന നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടിയെ കരിവാരി തേക്കുന്ന വിമത പ്രവർത്തനങ്ങൾക്കെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. വിമത നീക്കൾക്ക് നേതൃത്വം നൽകുന്ന മുൻ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ യോഗത്തിൽ മൗനം പാലിച്ചു. റിപ്പോർട്ട് ചോർത്തിയതിൽ നേതാക്കൾക്കെതിരായ കടുത്ത നടപടികൾ ഒഴിവാക്കാനും സമ്മർദ്ദമുണ്ട്.
മുരളീധരൻ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് റിപ്പോർട്ടിന്റെ പകർപ്പ് ചില മാധ്യമ ഓഫിസുകളിൽ നേരിട്ട് എത്തിച്ചതെന്നു ബിജെപി കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം കഴിയുമ്പോൾ അച്ചടക്ക നടപടികളിലേക്കു കടക്കുമെന്നാണു സൂചന. മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ വി.മുരളീധരൻ പക്ഷത്തിനെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണു ബിജെപി കേന്ദ്രനേതൃത്വവും ആർഎസ്എസും.