എംഎൽഎയ്ക്കെതിരായ പരാതിയിൽ പരാതിക്കാരിയുടെ കുടുംബത്തിൽ ഭിന്നത. വിൻസന്റിന് അനുകൂലമായ പ്രതികരണവുമായി പരാതിക്കാരിയുടെ സഹോദരി രംഗത്തെത്തി. തന്റെ ബന്ധുക്കളെ കൂട്ടുപിടിച്ച് കേസിന്റെ ഗതിമാറ്റാൻ വിൻസന്റിന്റെ ബന്ധുക്കൾ ശ്രമിക്കുകയാണെന്ന് പരാതിക്കാരിയുെട സഹോദരൻ ആരോപിച്ചു.
പരാതിക്കാരിക്കെതിരായ നിലപാടുമായാണ് സ്വന്തം സഹോദരി രംഗത്തെത്തിയത്. വിൻസന്റിനെതിരായ പരാതി അവിശ്വസനീയമാണ്. പരാതിക്കാരി മാനസിക സമ്മർദത്തിന് വർഷങ്ങളായി ചികിൽസയിലായിരുന്നെന്നും സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാൽ സഹോദരിക്കും ഭർത്താവിനും എതിരെ നേരത്തെ വീട്ടമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ആത്മഹത്യക്ക് ഇവർ പ്രേരിപ്പിച്ചെന്നായിരുന്നു മൊഴി. തന്റെ ബന്ധുക്കളിൽ പലരും കോൺഗ്രസുകാരാണെന്ന് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു. വിൻസന്റിന്റെ ബന്ധുക്കൾ ഇവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. പരാതിക്കാരിക്കെതിരെ അപവാദപ്രചാരണം നടക്കുന്നു.
അതേസമയം കേസന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്ന് പരാതിക്കാരിയും പ്രതികരിച്ചു.