ടോമിൻ തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണങ്ങളിൽ വന്‍ അട്ടിമറി. മൂന്നുകേസുകൾ അടക്കം 12 വിഷയങ്ങളിൽ തച്ചങ്കരിക്കെതിരെ അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും നാലുകേസുകളുടെ വിവരം മാത്രമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടി ഇടപെടൽ മുൻകൂട്ടിക്കണ്ട് കേസുകൾ തിടുക്കത്തിൽ തീർപ്പാക്കിയതായാണ് സൂചന. തച്ചങ്കരിക്കെതിരെ നിലവിൽ ഉണ്ടായിരുന്ന അന്വേഷണങ്ങളുടെ പട്ടിക മനോരമ ന്യൂസ് പുറത്തുവിട്ടു..
ടോമിൻ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിന് വിശദീകരണമായി നൽകിയ ആദ്യ സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിവരം സർക്കാർ അറിയിച്ചത്. അതുപ്രകാരം തച്ചങ്കരിയുടെ പേരിൽ നിലവിലുള്ളത് രണ്ട് വിജിലൻസ് കേസുകൾ. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് 2007ൽ റജിസ്റ്റർ ചെയ്തതും, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആർടിഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവിന് ശ്രമിച്ചതിന് ഇക്കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തതും. കൂടാതെ രണ്ട് ദ്രുതപരിശോധനകളും. എഡിജിപി തച്ചങ്കരിക്കെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം പോലുമില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ വഹിക്കുന്ന പൊലീസ് ആസ്ഥാനത്തെ തസ്തികക്ക് അദ്ദേഹം സർവഥാ യോഗ്യനെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ച നിലപാട്. എന്നാൽ ഈ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതെ സർക്കാർ മറച്ചുവച്ച കേസുകളുടെ പട്ടികയാണിത്. ഇതുപ്രകാരം ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത് മൂന്ന് കേസുകൾ. കൂടാതെ ഏഴു പരാതികളിൽ ദ്രുതപരിശോധനകള്‍ നടക്കുന്നു.
രഹസ്യ പരിശോധന അടക്കം രണ്ടെണ്ണം വേറെയും. അതായത് ഒരു കേസിന്റെയും മറ്റ് ഏഴ് പരാതികളിൽ നടക്കുന്ന അന്വേഷണങ്ങളുടെയും വിവരങ്ങൾ പൂർണമായും മറച്ചുവച്ച് സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അർത്ഥം. 1996 മുതലുള്ള കേസുകൾ ഈ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ഇവയെല്ലാം ഈയടുത്ത നാളുകളിൽ തീർപ്പായിയെന്ന് പറഞ്ഞാൽ കൂടുതൽ കുരുക്കാകും. ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്തും ലോകനാഥ് ബെഹ്റ വിജിലൻസ് തലപ്പത്തും എത്തിയ ശേഷം ഇവയിൽ പലതും തീർപ്പാക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായി മുൻപേ ആരോപണമുണ്ട്.