എം.വിന്‍സന്റ് എംഎല്‍എയെ പിന്തുണച്ച് കുടുംബവും പരാതിക്കാരിയുടെ സഹോദരിയും. അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയെന്ന് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭാര്യ ശുഭ മനോരമന്യൂസിനോട് പറഞ്ഞു. സംഭവം രാഷ്ട്രീയപ്രേരിതമെന്ന് വിശ്വസിക്കുന്നതായി പരാതിക്കാരിയുടെ സഹോദരിയും മനോരമന്യൂസിനോട് പറഞ്ഞു.
എം വിൻസന്റിന്റെ അറസ്റ്റിനു പിന്നിൽ തിരുവനന്തപുരം ജില്ലയിലെ ഒരു എംഎല്‍എയ്ക്കും സിപിഎം പ്രാദേശികനേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് ഭാര്യ ശുഭയുടെ ആരോപണം. പരാതിക്കാരി വിന്‍സന്റിനെ നിരന്തരം വിളിച്ചിരുന്നുവെന്നും തന്നോടും അവര്‍ സംസാരിച്ചിട്ടുണ്ടെന്നും ശുഭ മനോരമന്യൂസിനോട് പറഞ്ഞു.
കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. താനും കുടുംബവും വിന്‍സന്റിനൊപ്പം ഉറച്ചുനില്‍ക്കുന്നു, സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും ശുഭ പറഞ്ഞു. പരാതിക്കാരിക്കെതിരെ സ്വന്തം സഹോദരിയും രംഗത്തെത്തി. വിന്‍സന്റിനെതിരായ പരാതി അവിശ്വസനീയമാണ്. പരാതിക്കാരി മാനസികസമ്മര്‍ദത്തിന് വർഷങ്ങളായി ചികിൽസയിലായിരുന്നു എന്നും സഹോദരി വ്യക്തമാക്കി.