നടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ അറസ്റ്റിലായ നടൻ ദീലിപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കൂടുതൽ തെളിവുകൾ ലഭിച്ചു. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിക്കാൻ തുടങ്ങി.
മലയാള സിനിമകൾ വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവർസീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാർക്കു ലഭിക്കുന്ന പതിവാണു നിലനിൽക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. തുകയിൽ കുറെ ഭാഗം നികുതി വെട്ടിക്കാൻ കുഴൽപണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.
കുറ്റം ബോധ്യപ്പെട്ടാൽ ഫൊറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകൾ അന്തിമ ഘട്ടത്തിലാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകൾ പരിശോധിച്ചു തുടങ്ങി. കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിനെ(അപ്പുണ്ണി) കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അപ്പുണ്ണിയുമായി കുറ്റകൃത്യത്തിനു ശേഷം 40 തവണ ഫോണിൽ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഏഴു തവണ ഇവർ നേരിൽ കണ്ടിട്ടുമുണ്ട്. ഇതോടെ അപ്പുണ്ണിയുടെ അറസ്റ്റ് പൊലീസിന് അനിവാര്യമായിരിക്കുകയാണ്.