മെഡിക്കൽ കോളജ് കോഴ വിവാദത്തോടെ ബിജെപിയിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നില പരുങ്ങലിലായി. ബിജെപിയുടെ പ്രതിച്ഛായയ്ക്കു കളങ്കമേൽപിച്ച വിവാദത്തിൽ പാർട്ടി കേന്ദ്രനേതൃത്വത്തിനും ആർഎസ്എസിനും മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണു കുമ്മനം. ഡൽഹിയിൽ കോഴത്തുക കൈപ്പറ്റിയ സതീഷ് നായരെ പിആർഒയുടെ ചുമതലയേൽപിക്കാനായി കുമ്മനം ആർഎസ്എസുമായോ ബിജെപി നേതാക്കളുമായോ കൂടിയാലോചിച്ചില്ലെന്നാണ് ആക്ഷേപം.
ഹൈന്ദവ സംഘടനാ നേതാവായ സുഹൃത്തിന്റെ സഹോദരനെന്ന നിലയിൽ വ്യക്തിപശ്ചാത്തലംപോലും അന്വേഷിക്കാതെ സതീഷ് നായരെ നിവേദനങ്ങൾ കൈകാര്യം ചെയ്യാൻവരെ അനുവദിക്കുകയും ചെയ്തു. തൊടുപുഴയ്ക്കു സമീപം ഇടവെട്ടി പഞ്ചായത്തിലെ ചാലംകോടുകാരനായ സതീഷ് നായർ പതിനെട്ടാം വയസ്സിൽ വ്യോമസേനയിൽ ജോലി ലഭിച്ചശേഷം ഡൽഹിയിലാണു താമസം. ക്ഷേത്രസംരക്ഷണ സമിതിയുടെയും അയ്യപ്പസേവാ സംഘത്തിന്റെയും സംസ്ഥാന നേതാവിന്റെ സഹോദരനാണു സതീഷ്.
വ്യോമസേനാമുൻ ഉദ്യോഗസ്ഥനായതിനാൽ വിശ്വാസത്തിലെടുത്തുവെന്ന കുമ്മനത്തിന്റെ വിശദീകരണം കേന്ദ്രനേതൃത്വത്തിനു തൃപ്തികരമായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ അതൃപ്തി കുമ്മനത്തെ അറിയിച്ചിട്ടുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസുമായും അമിത് ഷാ ഇന്നലെ ഫോണിൽ സംസ്ഥാനത്തെ സംഭവവികാസങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞു.
അച്ചടക്ക നടപടിയിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ആർ.എസ്.വിനോദിനെ ആർഎസ്എസിന്റെ മുന്നറിയിപ്പും എതിർപ്പും വകവയ്ക്കാതെ പാർട്ടിയിൽ തിരിച്ചെടുത്തതും കുമ്മനത്തിനു വിനയായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെകൂടി ആവശ്യപ്രകാരമാണു വിനോദിനെ തിരിച്ചെടുത്തു സംസ്ഥാന സഹകരണ സെൽ കൺവീനർ പദവി നൽകിയതെന്നാണു കുമ്മനം ആർഎസ്എസ് നേതൃത്വത്തിനു നൽകിയ വിശദീകരണം.
ആർ.എസ്.വിനോദുമായുള്ള അടുപ്പം എം.ടി.രമേശിനെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പരിചയക്കുറവു കാരണം കുമ്മനം രാജശേഖരൻ കൂടുതൽ ഊരാക്കുടുക്കുകളിൽ വീഴുമോയെന്ന ആശങ്കയിലാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വം. കുമ്മനം രാജശേഖരന്റെ പാർട്ടിക്കു പുറത്തുള്ള ഇടപെടലുകൾ നിയന്ത്രിക്കാനായി ആർഎസ്എസ് സംസ്ഥാന നേതൃത്വം മുൻ പ്രചാരകൻ സോഹൻലാലിനെ നിയോഗിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷനു ലഭിക്കുന്ന നിവേദനങ്ങൾ കൈകാര്യം ചെയ്യുകയും ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള ഇടപാടുകൾ നടത്തുകയുമാണു സോഹൻലാലിന്റെ ചുമതല. കുമ്മനത്തിനുവേണ്ടി മാസത്തിൽ പത്തു ദിവസം സോഹൻലാൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കും.
മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ വി.മുരളീധരൻ പക്ഷത്തിനെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണു ബിജെപി കേന്ദ്രനേതൃത്വവും ആർഎസ്എസും. മുരളീധരൻ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് റിപ്പോർട്ടിന്റെ പകർപ്പ് ചില മാധ്യമ ഓഫിസുകളിൽ നേരിട്ട് എത്തിച്ചതെന്നു ബിജെപി കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം കഴിയുമ്പോൾ അച്ചടക്ക നടപടികളിലേക്കു കടക്കുമെന്നാണു സൂചന.
കേരളത്തിൽ ബിജെപി പദ്ധതിയിട്ടിരുന്ന മുന്നേറ്റങ്ങൾക്കു കനത്ത തിരിച്ചടിയേൽപിച്ച കോഴവിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃതലത്തിൽ വൻമാറ്റങ്ങളും കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്യുന്നുണ്ട്. അഴിമതി ആരോപണത്തിന്റെ പ്രത്യാഘാതമെന്ന തരത്തിലല്ലാതെ തന്ത്രപൂർവമാകും നേതൃതലത്തിലെ മാറ്റം നടപ്പാക്കുക.