കോവളം എം.എൽ.എ എം.വിൻസന്റിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റുചെയ്തു. അയൽവാസിയായ വീട്ടമ്മയുടെ പരാതിയിൽ നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് വിൻസന്റിനെ അറസ്റ്റു ചെയ്തത്. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത എം.എൽ.എയെ നെയ്യാറ്റിൻകര സബ്ജയിലിൽ അടച്ചു.
വീട്ടമ്മയെ പീഡിപ്പിച്ചതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് എം.വിൻസന്റിനെ അറസ്റ്റ് ചെയ്തത്. സമീപവാസിയായ വീട്ടമ്മയുമായി ദീർഘകാലമായി എം.വിൻസന്റ് അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇത് വ്യക്തമാക്കുന്ന ഫോൺകോൾ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഇതിൽ ചില ഫോൺകോൾ വിവരങ്ങൾ. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് നാൽപതോടെയാണ് നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.എൽ.എ ഹോസ്റ്റലിൽ എത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.
അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് അവർ എം.എൽ.എയെ അറിയിച്ചു. ഇതിനിടെ വിൻസന്റ് മുൻകൂർ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. എന്നാൽ ഇതിന് പിന്നാലെ പൊലീസ് ക്ലബിലേക്ക് എത്താൻ എം.എൽഎയ്ക്ക് നിർദേശം നൽകുകയും അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് ഡി.വൈ.എസ്.പി ഓഫിസിലേക്കും കൊണ്ടുപോയി. രണ്ടിടത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രവർത്തകരെ ബലമായി നീക്കം ചെയ്ത ശേഷമാണ് വിൻസന്റിനെ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അവിടെയും പൊലീസ്-യൂത്ത് കോൺഗ്രസ് സംഘർഷം. കോടതി 14 ദിവസത്തേക്ക് എം.എൽ.എയെ റിമാൻഡ് ചെയ്തു. പിന്നെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക്. അവിടെയും കോൺഗ്രസ്പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.