വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ എം.വിൻസെന്റ്, എം.എൽ.എ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. എന്നാൽ തൽക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന അഭിപ്രായമാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ളത്. വിൻസെന്റ് രാജിവയ്ക്കണമെന്ന് മഹിള കോൺഗ്രസ് പരസ്യമായി ആവശ്യപ്പെട്ടത് പാർട്ടിയേയും മുന്നണിയേയും സമമർദത്തിലാക്കിയിട്ടുണ്ട്
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും പരാതിക്കാരിയാണ് തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നുമായിരുന്നു കഴിഞ്ഞദിവസം എം.വിൻസെന്റ് പാർട്ടിയ്ക്ക് നൽകിയിരുന്ന വിശദീകരണം. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിൻസെന്റിനെ പൊലീസ് അറസ്റ്റുചെയ്തതോടെ നേതൃത്വം പ്രതിരോധത്തിലായി. തൽക്കാലം രാജിവയ്ക്കേണ്ടന്ന നിലപാടാണ് പ്രധാന നേതാക്കൾക്കുള്ളത്. ജോസ് തെറ്റയിലും എ.കെ ശശീന്ദ്രനും പി.ജെ ജോസഫും സമാനമായ കേസുകളിൽ പെട്ടപ്പോൾ രാജിവച്ചില്ലല്ലോയെന്ന മറുവാദമാണ് ഇവർ നിരത്തുന്നത്. പക്ഷെ രാജിവയ്ക്കണമെന്ന് മഹിള കോൺഗ്രസ് പരസ്യമായി ആവശ്യപ്പെട്ടത് നേതൃത്വത്തെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലുൾപ്പടെ കടുത്ത നിലപാട് സ്വീകരിച്ച പാർട്ടി വിൻസെന്റിന്റ കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്. അതേസമയം ധാർമ്മികത കണക്കിലെടുത്ത് വിൻസെന്റ് സ്വയം രാജിവയ്്ക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. ജനതാദൾ എസിലെ ജമീല പ്രകാശത്തെ 2615 വോട്ടുകൾക്ക് തോൽപിച്ചാണ് വിൻസെന്റ് നിയമസഭയിലെത്തിയത്. എം.എൽ എ. സ്ഥാനം രാജിവയ്ക്കുകയാണെങ്കിൽ കോവളത്ത് അധികം വൈകാതെ ഉപതിരഞ്ഞെടുപ്പിന്റ കാറും കോളും ഉയരും