കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബില്‍ വീണ്ടും ചോദ്യം ചെയ്തു. പ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ തേടിയാണ് ചോദ്യം ചെയ്യൽ. അതേസമയം കേസിൽ പി.ടി തോമസ് എംഎൽഎയുടെ മൊഴിയെടുത്തു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇത് രണ്ടാം തവണയാണ് രാജുജോസഫിനെ ചോദ്യം ചെയ്യുന്നത്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച അന്വേഷണമാണ് പൊലീസിനെ രാജു ജോസഫിലേക്കെത്തിച്ചത്.
മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പൾസർ സുനിയുടെ മൊഴി. കഴിഞ്ഞ ദിവസം പ്രതീഷ്ചാക്കോയെ പൊലീസ് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജുജോസഫിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പി. ടി തോമസ് എംഎൽഎയുടെയും മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയെ സംഭവദിവസം രാത്രി തന്നെ സന്ദർശിച്ച വ്യക്തിയെന്ന നിലയിലാണ് മൊഴിയെടുത്തത്. അന്വേഷണത്തെക്കുറിച്ച് നിലവില്‍ പരാതികളില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ചില ഇടപെടലുകള്‍ ഗൗരവമുള്ളതാണെന്നും പി.ടി. തോമസ് പറഞ്ഞു.
അതേസമയം ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. 2011 ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പൾസർ സുനിയടക്കമുള്ള എല്ലാ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.