ചങ്ങരംകുളം ∙ കനത്ത കാറ്റിൽ കടപുഴകി വീണ മരം പതിച്ചത് നിർത്തിയിട്ടിരുന്ന പിക്കപ് ലോറിയുടെ മുകളിൽ. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഡ്രൈ വർ മാട്ടം നൗഷാദ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. സംസ്ഥാനപാതയിൽ ചങ്ങരംകുളം ലോറി സ്റ്റാൻഡിനു സമീപത്തുണ്ടായിരുന്ന മരമാണ് കാറ്റിൽ വീണത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
സ്കൂട്ടറിൽ വരികയായിരുന്ന ചിയാനൂർ സ്വദേശി ഷരീഫ് മരം വീഴുന്നത് കണ്ട് വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ തകർന്നെങ്കിലും ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ഷരീഫ്. വൈദ്യുതിലൈനിലേക്ക് മരം വീണെങ്കിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.സംസ്ഥാനപാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
പൊന്നാനിയിൽനിന്നെത്തിയ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനയും ചങ്ങരംകുളം എഎസ്ഐ കെ.ജെ.ബേബി, തിരൂർ എഎസ്ഐ ജെ.ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസും നാട്ടുകാരും ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ട്രോമാകെയർ അംഗങ്ങൾ ഗതാഗതം നിയന്ത്രിച്ചു. ചിയാനൂർ പാടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടിരുന്നു.