മലയിൻകീഴ്∙ പിച്ചവച്ചു നടന്ന ഒറ്റമുറി വീടിനു മുന്നിലെ ഇത്തിരിവട്ടത്തിൽ എട്ടുവയസ്സുകാരൻ കിരൺകുമാറിനു കുഴിമാടമൊരുങ്ങി. കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ടു മരിച്ച വിളവൂർക്കൽ നാലാംകല്ല് പ്ലാങ്കോട്ടുമുകൾ മേലെപുത്തൻവീട്ടിൽ കൃഷ്ണകുമാർ–ബിന്ദു ദമ്പതികളുടെ മകൻ കിരൺകുമാറിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു. വീട്ടുവളപ്പിലാണു ചടങ്ങുകൾ നടന്നത്. ബന്ധുക്കളായി അധികമാരുമില്ലെങ്കിലും നാടൊന്നടങ്കം യാത്രാമൊഴിയേകാൻ ആ കൊച്ചുവീട്ടിൽ എത്തിയിരുന്നു. അവസാനമായി പൊന്നുമകനെ ഒരു നോക്കു കാണാൻ പിതാവ് കൃഷ്ണകുമാർ അലമുറയിട്ടു.
അപ്പോഴും മൂത്തമകൻ അഭിലാഷിനെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. മെഡിക്കൽ കോളജിൽ രാവിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പതിനൊന്നരയോടെ അമ്മൂമ്മ ശ്യാമള വാടകയ്ക്കു താമിസക്കുന്ന ശാന്തുംമൂലയിലെ വീട്ടിൽ എത്തിച്ചു. കിരൺകുമാർ പഠിച്ചിരുന്ന മലയിൻകീഴ് എൽപി ബോയ്സ് സ്കൂളിലെ അധികൃതരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാനെത്തി. തുടർന്നാണു മൃതദേഹം വിളവൂർക്കലിലേക്കു കൊണ്ടുപോയത്.
ചൊവ്വാഴ്ചയാണ് വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവ് കൃഷ്ണകുമാർ ഇറക്കിയ കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ടു മൂന്നാംക്ലാസുകാരനായ കിരൺകുമാർ മരിച്ചത്. നാലടി ഉയരത്തിൽ ഇരുന്ന സ്ലാബ് തടികൾ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തുനിന്ന മകന്റെ ശരീരത്തിലൂടെ മറിഞ്ഞു വീഴുകയായിരുന്നു.