മെഡിക്കൽ കോളജിന് അനുമതി നേടിക്കൊടുക്കാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് സംസ്ഥാന ഘടകത്തെ തിരിഞ്ഞുകൊത്തുന്നു. സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് 25 ലക്ഷമാക്കിയെന്നതിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ കുറിച്ചിട്ടുണ്ട്. ജൂലൈ 17നാണ് ഇതുസംബന്ധിച്ച സുരേന്ദ്രന്റെ കുറിപ്പു സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിൽ മെഡിക്കൽ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാൻ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്മെൻറുകളും സർക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസിൽ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാർത്ഥി എങ്ങനെ പഠിക്കും? മോദി സർക്കാർ എടുത്ത വിപ്ളവകരമായ ഒരു തീരുമാനം മെഡിക്കൽ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ രാജ്യം മുഴുവൻ നടത്തണമെന്നും മുഴുവൻ പ്രവേശനവും അതിൻറെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവർക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമർത്ഥമായാണ് കേരളത്തിൽ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എൻ. ആർ. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെൻറുകൾക്ക് എങ്ങനെ കിട്ടി? എൻ ആർ. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആർക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താൻ വലിയ പോരാട്ടം തന്നെ വേണ്ടി വരും.