കെഎസ്ആർടിസി ബസിൽ സഹയാത്രികൻ നെഞ്ചുവേദന കൊണ്ടു പുളഞ്ഞ് വെള്ളം ചോദിച്ചപ്പോൾ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ രാത്രിയിൽ വഴിയിൽ ഉപേക്ഷിച്ച് ബസ് വിട്ടു. ചൊവ്വാഴ്ച രാത്രി ഒൻപതിനു വല്ലകത്താണു യുവാവിനെ വഴിയിൽ തള്ളിയത്. വാഴമന സ്വദേശി എം.എ.അനൂപാണു വഴിയാധാരമായത്. കോട്ടയത്തു നിന്നു വൈക്കത്തേക്കുള്ള യാത്രയിലായിരുന്നു അനൂപ്. കോട്ടയം–എറണാകുളം ബസായിരുന്നു.
തോട്ടകം സ്വദേശി മധ്യവയസ്കനാണു നെഞ്ചുവേദന അനുഭവപ്പെട്ടത്. വെള്ളം ഉണ്ടോയെന്ന് സഹയാത്രികരോട് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഡ്രൈവർ വല്ലകം ജംക്‌ഷനു സമീപം ബേക്കറിക്കു മുന്നിൽ ബസ് നിർത്തി. ബേക്കറിയിൽ നിന്നു വെള്ളം വാങ്ങിയപ്പോഴേക്കും ബസ് വിട്ടുപോയി. അനൂപിന്റെ ബാഗ് ഉൾപ്പെടെ ബസിലായിരുന്നു.
ഉടൻ ഓട്ടോറിക്ഷയിൽ വൈക്കം ഡിപ്പോയിലെത്തി. നെഞ്ചുവേദന വന്ന സഹയാത്രികൾ അനൂപിന്റെ ബാഗുമായി സ്റ്റാൻഡിൽ നിൽക്കുന്നതാണു കണ്ടത്. വിവരം തിരക്കിയപ്പോൾ രക്തസമ്മർദ്ദം കുറയുന്നതാണെന്നും ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകാറുണ്ടെന്നും പറഞ്ഞു. ഈ അനുഭവത്തെക്കുറിച്ചു ഫെയ്സ്ബുക്കിൽ അനൂപ് കുറിച്ചതു വൈറലായി.