നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ചാരനെന്ന് വിശേഷിപ്പിച്ച ജിൻസൻ മറുവാദവുമായി രംഗത്ത്. താൻ പൊലീസ് ചാരനല്ലെന്ന് ജിൻസൻ വ്യക്തമാക്കി. നടിയെ ആക്രമിച്ചകേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴികൾ കേസ് അന്വേഷണത്തിൽ പൊലീസിനെ കാര്യമായി സഹായിച്ചിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് ജിൻസന്റെ മൊഴികളാണ്.
"തന്നെ പൊലീസിന്റെ ചാരൻ ആയാണ് മാധ്യമ വാർത്തകളിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ താൻ പൊലീസിന്റെ ചാരനല്ല. തന്റെ നല്ല ഷർട്ട് പൾസർ സുനി എടുത്തിരുന്നു. ഇതിനു പകരമായി സുനിയുടെ ഷർട്ടിട്ടാണ് താൻ പുറത്തിറങ്ങിയത്. ഇതുകണ്ട് ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തന്നെ തിരിച്ചു വിളിപ്പിച്ചു. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ പറഞ്ഞത്. പൾസർ സുനിയെ കരുവാക്കിയവർ രക്ഷപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചതിനാൽ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു– ജിൻസൻ വ്യക്തമാക്കി.
പൾസർ സുനിയുടെ സെല്ലിലേയ്ക്കു സഹതടവുകാരൻ ജിൻസനെ ചാരനായി അന്വേഷണ ഉദ്യോഗസ്ഥൻ ഐജി ദിനേന്ദ്ര കശ്യപ് അയച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ. ചാരനെ നിയോഗിച്ച കാര്യം പൊലീസ് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും നിഷേധിക്കാൻ തയാറായിട്ടില്ല. ചാരനെ നിയോഗിക്കാനുള്ള പൊലീസ് ബുദ്ധിയാണ് കേസിൽ നിർണായക വഴിത്തിരിവായതെന്നു വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിൻസന്റെ വെളിപ്പെടുത്തൽ.
പൾസറിന്റെ വായിൽ നിന്നുതന്നെ നടൻ ദിലീപിന്റെയും നാദിർഷായുടെയും പേര് പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി പൊലീസ് നിയോഗിച്ച ചാരനായിരുന്നു ജിൻസനെന്ന സൂചനകളാണു പുറത്തുവന്നിരുന്നത്. സംഭവം നടന്നു രണ്ടുമാസം കഴിഞ്ഞിട്ടും കേസിലെ ഗൂഢാലോചന സംബന്ധിച്ചു പൊലീസിനു കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണു ജയിലിൽ കഴിയുന്ന പൾസർ സുനിയെ കുടുക്കാൻ പൊലീസ് തന്ത്രം ഒരുക്കിയതത്രെ.