നടിയെ ആക്രമിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. എല്ലാ പ്രതികളുടേയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണെന്നും ഡിജിപി കോടതിയെ ധരിപ്പിച്ചു. ചരിത്രത്തിലെ ആദ്യത്തെ ലൈംഗികാതിക്രമ ക്വട്ടേഷനാണ് നടിയുടെ കേസെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയെ കണ്ടതുകൊണ്ടുമാത്രം ഗൂഢാലോചനയാകില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകരുടെ മറുപടി. ജാമ്യഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റിവച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ദിലീപാണെന്ന വാദത്തില്‍ ഉറച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇത് സാധൂകരിക്കാന്‍ നിരത്തിയ വാദങ്ങള്‍ ഇങ്ങനെ.
1. പള്‍സര്‍ സുനിയുമായി ദിലീപ് നാലുതവണ കൂടിക്കാഴ്ച നടത്തി. ഫോണിലും സംസാരിച്ചു
2. എല്ലാ പ്രതികളുടേയും കുറ്റസമ്മതമൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്.
3. പള്‍സര്‍ സുനി ബ്ലാക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി വൈകിയത് സംശയകരം
4. പ്രധാനതെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ദിലീപിനെ ഇനിയും ചോദ്യംചെയ്യണം
5. കേസില്‍ പ്രധാനപ്പെട്ട പലരേയും ഇനിയും കസ്റ്റഡിയിലെടുക്കാനുണ്ട്
6. ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയാലേ അന്വേഷണം മുന്നോട്ടുപോകൂ
ചരിത്രത്തിലെ ആദ്യത്തെ ലൈംഗികാതിക്രമ ക്വട്ടേഷന്‍ എന്നാണ് ഡിജിപി നടിയെ ആക്രമിച്ച കേസിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പ്രതിയെ കണ്ടതുകൊണ്ടുമാത്രം ഗൂഢാലോചനയാകില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കുറ്റകൃത്യം ചെയ്യാന്‍ മനസുകളുടെ ഐക്യമുണ്ടായെങ്കില്‍ മാത്രമേ ഗൂഢാലോചനയാകൂ. ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങള്‍ക്ക് തെളിവില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.
കേസില്‍ ജാമ്യം നിഷേധിച്ച അങ്കമാലി കോടതി വിധിക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. മജിസ്ട്രേറ്റ് കോടതിവിധിയില്‍ സമൂഹത്തിനുള്ള സന്ദേശമെന്ന പരാമര്‍ശം വന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി.