നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ മാനഭംഗക്കേസിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം ഈ അഭിഭാഷകൻ ഒളിവിലാണ്. അന്വേഷണം ഇനി ഇതുമായി ബന്ധപ്പെട്ട ‘വിഐപി’യിലേക്ക്.
കേസിലെ പ്രതിയായ സുനിൽ കുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചതായി മൊഴി നൽകിയിരുന്നു. പ്രതീഷ് ഈ മൊബൈൽ ഫോൺ ഒരു ‘വിഐപി’യുടെ കൈവശം ദിലീപിന് എത്തിച്ചതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പ്രതീഷ് കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണു പ്രത്യേക അന്വേഷണ സംഘവുമായി ആശയ വിനിമയം നടത്തിയത്. അന്വേഷണവുമായി പ്രതീഷ് ചാക്കോ പൂർണമായി സഹകരിക്കുമെന്നും റിമാൻഡ് ഒഴിവാക്കണമെന്നും മുതിർന്ന അഭിഭാഷകൻ പൊലീസിനോട് അഭ്യർഥിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രതീഷ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവുമ്പോൾ മൊഴി രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പ്രതീഷിന്റെ ആരോഗ്യ സ്ഥിതിയും പൊലീസിന്റെ അനുഭാവ പൂർണമായ നിലപാടിനു വഴിയൊരുക്കി. കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണു പ്രതീഷ് അന്വേഷണ സംഘത്തിനു നൽകിയത്.
ദിലീപിനു വേണ്ടി മൊബൈൽ ഫോൺ ഏറ്റുവാങ്ങിയ ‘വിഐപി’യുടെ പേരും പൊലീസിനു ലഭിച്ചു. ഇന്നലെ മുതൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. പ്രതീഷിന്റെ രഹസ്യമൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തിയ ശേഷം ‘വിഐപി’യെ ചോദ്യം ചെയ്യാനാണു പൊലീസ് ഉദ്ദേശിക്കുന്നത്.