മെഡിക്കല്‍ കോഴയില്‍ ഉലഞ്ഞ് ബി.ജെ.പി സംസ്ഥാന നേതൃത്വം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കേരള അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കേരളത്തില്‍ നിന്ന് കോഴപ്പണം ഹവാലയായി ഡല്‍ഹിയിലേക്ക് കടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒരൊറ്റ അഴിമതി ആരോപണം പോലുമില്ലെന്നും കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്നും നിരന്തരം അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ലഭിച്ച ആയുധമായി മെഡിക്കല്‍ കോളോജ് കോഴവിവാദം.ലക്ഷ്യമിട്ടത് പ്രധാനമന്ത്രിയെ തന്നെ. കെസി വേണുഗോപാലും എംബി രാജേഷുമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. പി കരുണാകരന്‍ വിഷയം ശൂന്യവേളയിലുയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ സ്പീക്കര്‍ സുമിത്രാമഹാജന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ കേരളത്തിലെ എം.പിമാര്‍ പ്രതിഷേധിച്ചു. മറ്റ് പ്രതിപക്ഷ അംഗങ്ങളും പിന്തുണച്ചു. മെഡിക്കല്‍കോളേജ് കോഴ ദേശീയ തലത്തില്‍ നടന്ന അഴിമതിയാൡണെന്ന് എം.ബി രാജേഷ് ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ സി വേണുഗോപാലിന്‍റെ ആവശ്യം. മെഡിക്കല്‍ കോളേജ് വിവാദത്തോടൊപ്പം കര്‍ഷകപ്രശ്നങ്ങളും കൂടി പ്രതിപക്ഷം ഉയര്‍ത്തിയതോടെ സഭ തടസപ്പെട്ടു.
റിച്ചാര്‍ഡ് ഹേ എം.പിയുെട പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ് ആരോപണ വിധേയനായതിനാല്‍ ഹേയുമായി പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത് കുമാര്‍ സംസാരിച്ചു. കോഴവിവാദത്തില്‍ ആര്‍ എസ് എസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തയിട്ടുണ്ട്. ബിജെപി സംസ്ഥാനനേതൃത്വത്തിലെ ഉള്‍പ്പോരാണ്അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരാനും സ്ഥിതി വഷളാകാനും കാരണമെന്നാണ് ആര്‍എസ്എസ് നിലപാട്. സംസ്ഥാന കോര്‍കമ്മറ്റിയോഗത്തിന് ശേഷം ശക്തമായ ഇടപെടല്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകും