തൃശൂർ∙ നഗരത്തിലെങ്ങും ആടിമാസക്കിഴിവുകളും ഓഫറുകളുമായി ‘ആടി സെയിൽ’ പൊടിപൊടിക്കുന്നു. എന്താണ് ഈ ആടി സെയിൽ എന്നു ചിന്തിച്ചിട്ടുണ്ടോ?തമിഴ് കലണ്ടറിലെ നാലാം മാസമാണ് ആടി. ആടിപ്പെരുക്ക് എന്ന മൺസൂൺ ആഘോഷത്തിന്റെ കാലം. സമൃദ്ധമായി മഴ ലഭിക്കാനും പുഴയും തടാകങ്ങളുമെല്ലാം നിറഞ്ഞ് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാനുമായി തമിഴ് സ്ത്രീകൾ ജലാശയങ്ങളിൽ ദീപനാളങ്ങളൊഴുക്കിയാണ് ആടിപ്പെരുക്ക് ആഘോഷിക്കുന്നത്.
ഒപ്പം ആടിമാസക്കിഴിവുകളും ഓഫറുകളുമായി കച്ചവട സ്ഥാപനങ്ങളും ആഘോഷത്തിൽ പങ്കുചേരുന്നു തമിഴിൽ നിന്ന് കടംകൊണ്ട ആടി സെയിൽ ഇന്ന് മലയാളക്കരയിലും വ്യാപാര മേഖലയിലും പുത്തൻ ഉണർവ് പകരുന്നു.
കിഴിവ് 40 മുതൽ 60 ശതമാനം വരെ നഗരത്തിലെ മിക്കവാറും വ്യാപാര സ്ഥാപനങ്ങൾക്കു മുൻപിൽ സ്പെഷൽ ആടി സെയിൽ ഓഫറുകളുമായി പ്രത്യേകം ബോർഡുകളും ഫ്ലക്സുകളും ഉയർന്നു കഴിഞ്ഞു. 60% കിഴിവ്, 40% ഫ്ലാറ്റ് ഡിസ്കൗണ്ട്, ഒന്നു വാങ്ങുമ്പോൾ ഒന്ന് സൗജന്യം...ഷോപ്പിങ്ങിൽ തീരെ കമ്പമില്ലാത്തവരുടെ പോലും മനസ്സിളക്കുംവിധമാണ് പരസ്യ വാചകങ്ങൾ.
ഉപഭോക്താക്കൾക്ക് ഏറ്റവും ആകർഷകമായ ആടിമാസക്കിഴിവു വാഗ്ദാനം ചെയ്യുന്നതേറെയും വസ്ത്രവ്യാപാരസ്ഥാപനങ്ങളാണ്. ഏറ്റവും പുതിയ കളക്‌ഷനുകൾ ഡിസ്പ്ലേ ചെയ്യുന്നതിനു കടകൾ തമ്മിൽ മത്സരമാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ചിങ്ങത്തിൽ തുടങ്ങാൻ പോകുന്ന വിവാഹ സീസൺ കൂടി മുന്നിൽക്കണ്ടാണ് പലരും ഓഫറുകൾ മുന്നോട്ടു വയ്ക്കുന്നത്. വിവാഹ പർച്ചേസുകൾക്ക് മുൻപെങ്ങുമില്ലാത്ത വിധം ഓഫറുകളാണ്.
9000 രൂപ വിലയുള്ള വിവാഹ സാരി 4000 രൂപയ്ക്കു നൽകുമെന്നാണ് ചിലരുടെ വാഗ്ദാനം. കാഷ്വൽ വെയറുകൾ പലതും ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന മട്ടിലാണ്. ചുരിദാർ, ജീൻസ്, കോട്ടൺ സാരി, ഷർട്ടുകൾ, മുണ്ടുകൾ..എല്ലാം ഈ ഓഫറിന്റെ പരിധിയിൽ വരും.
തുണിക്കടകളിലെല്ലാം തിരക്കൊഴിഞ്ഞ നേരമില്ലെന്നു തന്നെ പറയാം. പല ഉപഭോക്താക്കളും ബെഡ് ഷീറ്റുകൾ, കർട്ടനുകൾ, മാറ്റുകൾ തുടങ്ങിയവ വാങ്ങാൻ കൊല്ലാവസാനം കാത്തിരിക്കുന്നതും പതിവാണ്. കടകൾക്കു പുറമേ മൺസൂൺ വിപണി മുന്നിൽകണ്ട് ഒട്ടേറേ കൈത്തറി, കരകൗശല മേളകളും സജീവമായിക്കഴിഞ്ഞു.തുണിക്കടകൾക്കു പുറമേ, ജ്വല്ലറികളും ഗൃഹോപകരണ വ്യാപാരശൃംഖലകളും സൂപ്പർ മാർക്കറ്റുകളും ആടിമാസക്കിഴിവുമായി രംഗത്തുണ്ട്.
ടിവി, ഫ്രിജ്, എസി, വാഷിങ് മെഷീൻ എന്നിങ്ങനെ എല്ലാത്തരം ഗൃഹോപകരണങ്ങൾക്കും വിലക്കിഴിവും ആകർഷകമായ ഇഎംഐ ഓഫറുകളുമായി സ്ഥാപനങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു.തമിഴ്നാട്ടിലേതുപോലെ നമ്മുടെ ഷോപ്പിങ് ഉത്സവം ആടിയിൽ അവസാനിക്കുന്നില്ല. ആടിയുടെ തുടർച്ചയെന്നവണ്ണം ചിങ്ങം പിറന്ന് ഓണമടുത്താൽ വിപണിയിൽ വിൽപനോത്സവത്തിന്റെ കൊട്ടിക്കലാശമാണ്. ഉപ്പുതൊട്ടു കർപ്പൂരം വരെയും കൊലുസ് തൊട്ട് കാറു വരെ അന്നു ഫ്രീ ആയിക്കിട്ടുമെന്നതിനാൽ ഓണമടുക്കാൻ കാത്തിരിക്കുന്ന ഉപഭോക്താക്കളുമേറെ.